ന്യൂഡൽഹി : കൊവിഡ് ബാധിച്ച് മരിച്ച അച്ഛനെ അവസാനമായി കാണാൻ 51,000 രൂപ ഫീസായി ആശുപത്രി അധികൃതർ ചോദിച്ചെന്ന പരാതിയുമായി മകൻ. പശ്ചിമബംഗാളിലാണ് സംഭവം. സ്വകാര്യ ആശുപത്രി അധികൃതരാണ് സാഗർ ഗുപ്തയോട് പണം ആവശ്യപ്പെട്ടത്. സാഗറിന്റെ അച്ഛൻ ഹരി ഗുപ്തയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സംഭവത്തെക്കുറിച്ച് മകൻ പറയുന്നതിങ്ങനെ:
'ഞായറാഴ്ച ഉച്ചയോടെയാണ് അച്ഛൻ മരിച്ചതായി ആശുപത്രിയിൽ നിന്ന് ഫോൺ വന്നത്. തലേന്ന് രാത്രി ഒരു മണിയോടെയാണ് മരിച്ചത്. എന്തുകൊണ്ട് മരണവിവരം കൃത്യസമയത്ത് തന്നെ അറിയിച്ചില്ല എന്ന് ചോദിച്ചു. വിവരം അറിയിക്കാൻ ബന്ധപ്പെടേണ്ട നമ്പർ ലഭ്യമായിരുന്നില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതനുസരിച്ച് ആശുപത്രിയിൽ ചെന്നപ്പോൾ മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോയി എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ശ്മശാനത്തിൽ പോയി. അവിടെ മൃതദേഹം കാണണമെങ്കിൽ 51,000 രൂപ നൽകണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത് മരിച്ച ഹരി ഗുപ്തയുടെ കുടുംബക്കാർ ചോദ്യം ചെയ്തു. തർക്കമായതോടെ, 31,000 രൂപയായി കുറയ്ക്കാൻ ആശുപത്രി അധികൃതർ തയ്യാറായി. എന്നാൽ പണം നൽകാൻ തയ്യാറാവാതെ പൊലീസിനെ സമീപിക്കുകയാണ് കുടുംബം ചെയ്തത്.പൊലീസ് ഇടപെട്ടിട്ടും കാണാൻ അനുവദിച്ചില്ലെന്ന് മകൻ പറയുന്നു. മൃതദേഹം ഒരുനോക്കു പോലും കാണാൻ കഴിയാതെ സംസ്‌കരിച്ചു എന്നാണ് റിപ്പോർട്ടുകൾ.