
ന്യൂഡൽഹി: യു.പിയിൽ 13 വയസുള്ള ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ദേശ സുരക്ഷാ നിയമപ്രകാരവും കുറ്റം ചുമത്തി.
ലഖിംപുർ കേരി ജില്ലയിലാണ് സംഭവം. നേപ്പാൾ അതിർത്തിക്കടുത്ത ഇസാനഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പക്കാരിയ ഗ്രാമത്തിലുള്ള പെൺകുട്ടിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെൺകുട്ടിയെ കാണാതായത്. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിലൊരാളുടെ കരിമ്പ് തോട്ടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം കണ്ണുകൾ ചൂഴ്‌ന്നെടുത്ത് നാവ് മുറിച്ച നിലയിലായിരുന്നു മൃതദേഹമെന്നാണ് പെൺകുട്ടിയുടെ അച്ഛൻ പറയുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് തള്ളി.. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അങ്ങനെയൊരു കണ്ടെത്തലില്ലെന്നാണ് പൊലീസിന്റെ വാദം.
മുൻ എസ്.പി സർക്കാരും ഇപ്പോഴത്തെ ബി.ജെ.പി സർക്കാരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും യു.പി മുൻ മുഖ്യമന്ത്രിയും ബി.എസ്.പി അദ്ധ്യക്ഷയുമായ മായാവതി ആവശ്യപ്പെട്ടു. കൂടാതെ, അതിധാരുണമായ ഈ സംഭവം ബി.ജെ.പി സർക്കാരിന്റെ വൻ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി  സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും യു.പി കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവുമടക്കമുള്ളവർ രംഗത്തെത്തി.