ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നൽകിയതിന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം അവകാശലംഘന നോട്ടീസ് നൽകി. വിമാനത്താവളം പാട്ടത്തിന് നൽകാനുള്ള അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് രാജ്യസഭയിൽ മാർച്ച് 11ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പ്രസ്താവിച്ചത്. ഏത് നടപടിയും ഹൈക്കോടതിയുടെ തീരുമാനം വന്നതിനുശേഷമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് തീരുമാനം. മന്ത്രി നടത്തിയത് അവകാശലംഘനവും സർക്കാർ തീരുമാനം പാർലമെന്റിനെ അവഹേളിക്കുന്നതുമാണ്. രാജ്യസഭാ നടപടിക്രമങ്ങളിലെ ചട്ടങ്ങൾ അനുസരിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.