ന്യൂഡൽഹി: വ്യക്തികൾ, ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള നീക്കത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തരുതെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
വിവിധ ജില്ലകളും സംസ്ഥാനങ്ങളും പ്രാദേശിക തലത്തിൽ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. അത്തരം നിയന്ത്രണങ്ങൾ ചരക്കുകളുടെയും സേവനങ്ങളുടെയും അന്തർസംസ്ഥാന മുന്നേറ്റത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്യുന്നു. ഇത് സാമ്പത്തിക പ്രവർത്തനങ്ങളെയും തൊഴിലിനെയും തടസപ്പെടുത്തുന്നു. പ്രാദേശിക തലത്തിൽ ജില്ലാ ഭരണകൂടങ്ങളോ സംസ്ഥാനങ്ങളോ ഏർപ്പെടുത്തിയ ഇത്തരം നിയന്ത്രണങ്ങൾ, ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
അൺലോക്ക് -3 നുള്ള മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്ന മന്ത്രാലയത്തിന്റെ ജൂലായ് 29ലെ ഉത്തരവിൽ വ്യക്തികളുടെയും ചരക്കുകളുടെയും അന്തർ-സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് പ്രത്യേക അനുമതിയോ അംഗീകാരമോ ഇ-പെർമിറ്റോ ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.