ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് ഭീഷണി നിൽക്കുന്ന സാഹചര്യത്തിലും നീറ്റ് - ജെ.ഇ.ഇ. പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വലിയ വിമർശം ഉയർന്നതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. 'വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് നിരന്തര സമ്മർദ്ദമുണ്ടായിരുന്നു. എന്തുകൊണ്ട് ജെ.ഇ.ഇ. - നീറ്റ് പരീക്ഷ നടത്തുന്നില്ലെന്നാണ് അവരുടെ ചോദ്യം. വിദ്യാർത്ഥികൾ ഏറെ പരിഭ്രാന്തരാണ്. ഇനിയും എത്രകാലം കൂടി പഠിക്കണമെന്നാണ് അവർ ചിന്തിക്കുന്നത്. ജെ.ഇ.ഇ. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത 8.58 ലക്ഷം വിദ്യാർത്ഥികളിൽ 7.25 ലക്ഷം വിദ്യാർത്ഥികളും അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. ഞങ്ങൾ വിദ്യാർത്ഥികൾക്കൊപ്പമാണ്. അവരുടെ സുരക്ഷയാണ് പ്രധാനം. അതുകഴിഞ്ഞ് മാത്രമാണ് വിദ്യാഭ്യാസമെന്നും മന്ത്രി വ്യക്തമാക്കി.