vijay-malliya

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ സമർപ്പിച്ച പുനഃപരിശോധനഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി.

2016 ഫെബ്രുവരിയിൽ ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാഗിയോയിൽ നിന്ന് 40 മില്യൺ ഡോളർ കൈപ്പറ്റിയ ശേഷം പണം മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയെതിനെതിരെയാണ് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകൾ മല്യയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്. വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത ശേഷം ലണ്ടനിലേക്ക് കടന്ന മല്യ പണം കൈമാറിയത് ട്രൈബ്യൂണലിന്റെയും കർണാടക ഹൈക്കോടതിയുടേയും ഉത്തരവിന്റെയും ലംഘനമാണെന്ന ഹർജി കോടതി അംഗീകരിച്ചു. 2017ൽ മല്യ കുറ്റക്കാരനാണെന്ന് ജസ്റ്റിസുമാരായ എ.കെ ഗോയൽ, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തി.ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരിൽ ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് കോടതി നടപടിക്കെതിരെ മല്യ പുനഃപരിശോധന ഹർജി സമർപ്പിച്ചത്.