കോലഞ്ചേരി: വലിയ പ്രതീക്ഷകളോടെ വിളയിച്ചെടുത്ത കപ്പയ്ക്ക് വില ലഭിക്കാതായതോടെ കപ്പ കർഷകർ പ്രതിസന്ധിയിൽ. വിളവെടുപ്പ് കാലമടുത്തതോടെ മരച്ചീനി കർഷകർക്ക് അർഹിച്ച വില ലഭിക്കുന്നില്ല.ജൂലായ്, ആഗസ്റ്റ് മാസത്തിൽ മരച്ചീനി വ്യാപകമായി വിളവെടുക്കും. പറിച്ചെടുക്കുന്ന കപ്പ വാങ്ങാനാളില്ലെന്ന വാദമുയർത്തി ഇടനിലക്കാർ കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്കാണ് എടുക്കുന്നത്. ഏപ്രിൽ,മെയ് മാസങ്ങളിൽ കപ്പ കുറവായിരുന്നതിനാൽ 30 രൂപയ്ക്ക് വരെ വിറ്റിരുന്നു. കർഷകർക്ക് 20 മുതൽ 25 രൂപ വരെ കിട്ടിയിരുന്നു. എന്നാൽ മരച്ചീനി മാർക്കറ്റിൽ സുലഭമായെന്ന് പറഞ്ഞ് 10-12 രൂപയാണ് കർഷകർക്ക് നൽകുന്നത്. വിറ്റഴിക്കുന്നവർ 20-25 വരെ വാങ്ങുന്നുണ്ട്. ഏറെ പ്രതീക്ഷ നൽകുന്ന വിളവെടുപ്പിൽ വിലത്തകർച്ച ഇരട്ട പ്രഹരമാണ്. സ്വന്തം ഭൂമിയിൽ കൃഷി ഇറക്കുന്നവർ കുറവായതിനാൽ ബഹുഭൂരിപക്ഷം ആളുകളും സ്ഥലം പാട്ടത്തിനെടുത്തും തറവാടക നൽകിയുമാണ് കൃഷി ഇറക്കിയത്. കൃഷിയിറക്കുന്നതിന്റെ മൂന്നിലൊന്ന് സ്ഥലയുടമകൾക്ക് നൽകുകയാണ് പതിവ്. ഇല്ലെങ്കിൽ പതിനായിരം മുതൽ ഇരുപതിനായിരംവരെ നൽകണം. കൂടാതെ പണിക്കൂലിയും ചിലവുമുൾപ്പടെ നോക്കുമ്പോൾ കിലോയ്ക്ക് 25 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ ഇവരുടെ അദ്ധ്വാനം ഫലമില്ലാതെയാകും. സ്വന്തം സ്ഥലത്ത് കൃഷിയിറക്കിയവർ മുടക്കു മുതലെങ്കിലും കിട്ടിയാൽ മതിയെന്ന തരത്തിലാണ് വില്പന നടത്തുന്നത്.
കർഷകൻ നേരിടുന്ന വെല്ലുവിളികൾ
വെള്ളം കയറാൻ സാദ്ധ്യത പ്രദേശങ്ങളിൽ കൃഷിയിറക്കിയവർ ഉടൻ വിളവെടുപ്പ് നടത്തിയില്ലെങ്കിൽ വെള്ളം കയറി കപ്പ ചീഞ്ഞു പോകും.
# വിളകൾക്ക് രോഗബാധയും
കപ്പയെ ബാധിക്കുന്ന ഇലചുരുളൽ, ഇലയിൽ പുള്ളിക്കുത്ത് എന്നിവ വിളവിൽ കുറവുണ്ടാക്കുന്നു കൂടാതെ കിഴങ്ങിനെ ബാധിക്കുന്ന കസാവ ട്യൂബർ റൂട്ട് രോഗവും കർഷകരെ വലക്കുന്നു. കാലവർഷമായതിനാൽ ശക്തമായ ഒരു മഴയോ കാറ്റോ മതി ഇവരുടെ അദ്ധ്വാനം പാഴാകാൻ ഇരുപത് രൂപയെങ്കിലും കിലോയ്ക്ക് കിട്ടാൻ സഹാചര്യമൊരുക്കുകയോ മരച്ചീനിക്ക് സബ്‌സിഡി നൽകാൻ സർക്കാർ തയാറാകുകയോ ചെയ്യണമെന്നാണ് ആവശ്യം.
# അടുത്ത വർഷം വില കുറയും
കപ്പക്ക് കുറഞ്ഞത് 25രൂപ കിലോയ്ക്ക് കിട്ടണം. കൊവിഡ് കാലത്ത് കപ്പ കൂടുതൽ കൃഷി ചെയ്തിരിക്കുന്നതിനാൽ അടുത്ത വർഷത്തെ വിളവെടുപ്പിൽ ഇനിയും വില കുറയും.
എൽദോസ്, കർഷകൻ, പെരുവുംമൂഴി