കോലഞ്ചേരി: പേരിൽ ഒരു ടീച്ചറുണ്ടായി പോയി,അതിനാൽ ഒരാളുടെ മുന്നിൽ കൈ നീട്ടാൻ അഭിമാനം അനുവദിക്കാത്തതിനാൽ ആ പണി ചെയ്യുന്നില്ല. അത്ര കണ്ട് ദുരിതമയമാണ് പ്രീ പ്രൈമറി അദ്ധ്യാപകരുടെ ജീവിതം. ഇനി അഥവാ കടം ചോദിച്ചാൽ പോലും ആരും തരില്ല, തങ്ങൾക്ക് ശമ്പളം കിട്ടുന്നില്ല എന്നു പറഞ്ഞാൽ ആരും വിശ്വസിക്കുന്നുമില്ല, അതുതന്നെ കാരണം. സംസ്ഥാനത്തെ ആയിരക്കണക്കിന് പ്രീ പ്രൈമറി അദ്ധ്യാപകരുടെ അവസ്ഥയാണിത്. അന്നന്നത്തെ അന്നത്തിന് വകയില്ലാതെ കഷ്ടപ്പെടുകയാണിവർ. മൂന്ന് വയസിനുമുകളിൽ, നാലു വയസിനു മുകളിൽ എന്നിങ്ങനെ രണ്ടുവിഭാഗമായാണ് പ്രീ പ്രൈമറി പ്രവർത്തിക്കുന്നത്.
# കൊവിഡ് കാരണം വരുമാനം നിലച്ചു
സ്കൂൾ പ്രവർത്തിക്കുന്ന സമയത്ത് ഇവർക്ക് 4000 - 5000 രൂപയാണ് പ്രതിമാസ വരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ മാർച്ച് ആദ്യവാരം അടച്ചതോടെ ഇവരുടെ വരുമാനവും നിലച്ചു. കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് ലഭിക്കുന്ന പണമായിരുന്നു ഇവരുടെ ശമ്പളം.ചിലയിടങ്ങളിൽ പി.ടി.എ ഫണ്ട് നൽകും. സർക്കാർ സ്‌കൂളിൽ പഠിപ്പിക്കുന്നവർക്ക് 11,000 രൂപ വരെ ഓണറേറിയം ലഭിക്കുന്നുണ്ട്.
# സാമ്പത്തിക പ്രതിസന്ധിയിൽ എയ്ഡഡ് സ്കൂളുകളും
ചില എയ്ഡഡ് മാനേജ്‌മെന്റുകൾ പ്രീ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് പിരിക്കുന്ന പണം അദ്ധ്യാപകർക്ക് മുഴുവനായും നൽകാതെ സ്‌കൂളിന്റെ മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കുന്നതായും ആരോപണമുണ്ട്. ജൂണിൽ പ്രീ പ്രൈമറി വിഭാഗത്തിൽ ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും കൊവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കാരണം രക്ഷിതാക്കളോടെ പണം ചോദിക്കാനാവുന്നില്ലെന്ന് അദ്ധ്യാപകർ പറയുന്നു.