കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ കറ്റസമ്മതം യു.ഡി.എഫ് നേതാക്കൾ ദിവസങ്ങളായി ചൂണ്ടിക്കാണിച്ചതാണെന്ന് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. യു.ഡി.എഫ് നിരന്തരം ചൂണ്ടിക്കാട്ടിയ വീഴ്ചകൾ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി ജനങ്ങളുടെ ജീവൻവച്ച് പന്താടുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് ധാർമ്മിക അവകാശമില്ല. സർക്കാർ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ തുടർന്നുള്ള പ്രവർത്തനങ്ങൾ സർക്കാർ, പ്രതിപക്ഷം, ഡോക്ടർമാരുടെ സംഘടനകൾ, പകർച്ചവ്യാധി മേഖലയിൽ പ്രവർത്തന പരിചയമുള്ള വിദഗ്ദ്ധർ, സാമ്പത്തിക വിദഗ്ദ്ധർ എന്നിവരുൾപ്പെട്ട വിശാലവേദിയുടെ നിയന്ത്രണത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.