കൊച്ചി: അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവറുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ മൂന്നുദിവസം വൈകിയതിന് പിന്നിൽ കളമശേരി പൊലീസിന്റെ അലംഭാവം.
ആലുവ തായിക്കാട്ടുകര പട്ടാടുപാടത്ത് ദേവിവിലാസത്തിൽ ലക്ഷ്മണൻ (മുരുകൻ 51) വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇടപ്പള്ളിയിൽ സ്വന്തം ഓട്ടോ മറിഞ്ഞ് മരിച്ചത്.
കളമശേരി മെഡിക്കൽ കോളേജിൽ തന്നെ സ്രവം പരിശോധിച്ചപ്പോൾ
പോസിറ്റീവാണെന്ന് കണ്ട് കൊവിഡ് മാനദണ്ഡപ്രകാരം സംസ്കാരം നിശ്ചയിച്ചു. കൊവിഡ് ടെസ്റ്റ് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിക്വസ്റ്റും പൊലീസ് ഹാജരാക്കിയെങ്കിലേ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയൂ.
രോഗപ്രതിരോധത്തിനായി മോർച്ചറി ജീവനക്കാർക്ക് പ്രത്യേക ഒരുക്കങ്ങളും ആവശ്യമാണ്.
മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടും പൊലീസ് നടപടിക്രമങ്ങൾ വൈകിപ്പിച്ചു. ശനിയാഴ്ച നടക്കേണ്ട പോസ്റ്റ്മോർട്ടത്തിന് പക്ഷേ പൊലീസ് റിക്വസ്റ്റ് നൽകിയില്ല. രാവിലെ ഒമ്പത് മുതൽ പൊലീസ് സർജൻ ഇതിനായി കാത്തു. രാവിലെയും ഉച്ചയ്ക്കും തുടർന്ന് 3.30നും ഫൊറൻസിക് വിഭാഗത്തിൽ നിന്ന് പൊലീസിനെ വിളിച്ചതായാണ് വിവരം. തിങ്കളാഴ്ചയും ആർ.എം.ഒ വിളിച്ച ശേഷമാണ് പൊലീസ് ബന്ധപ്പെട്ട രേഖകൾ രാവിലെ പത്തരയോടെ എത്തിച്ചത്.