കൊച്ചി : സി.ബി.എസ്.ഇ അഫിലിയേഷനില്ലാത്ത സ്‌കൂളുകളിലെ കുട്ടികളെ അഫിലിയേഷനുള്ള സ്കൂളുകളിൽ പരീക്ഷയെഴുതിക്കുന്ന രീതി അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. അഫിലിയേഷനില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും കുട്ടികൾ അഫിലിയേഷനുള്ള സ്കൂളിലാണ് പഠിക്കുന്നതെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

സി.ബി.എസ്.ഇ അംഗീകാരം ഇല്ലാത്തതിനെത്തുടർന്ന് പത്താംക്ളാസ് പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെ ചോദ്യംചെയ്ത് കൊച്ചി മൂലംകുഴിയിലെ അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂൾ, പള്ളുരുത്തി അൽ അസർ ഇംഗ്ളീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

ഇരു സ്കൂളുകൾക്കും സി.ബി.എസ്.ഇ യുടെ അഫിലിയേഷനുണ്ടായിരുന്നില്ല. സ്കൂളുകളിലെ കുട്ടികളെ മുൻവർഷങ്ങളിൽ അഫിലിയേഷനുള്ള മറ്റൊരു സ്കൂളിൽ രജിസ്റ്റർചെയ്താണ് പരീക്ഷ എഴുതിച്ചിരുന്നത്. ഇത്തവണ കുട്ടികളെ പരീക്ഷക്കിരുത്താൻ അഫിലിയേഷനുള്ള സ്കൂൾ അധികൃതർ തയ്യാറായില്ല. തുടർന്നാണ് കുട്ടികൾക്ക് പത്താംക്ളാസ് പരീക്ഷയെഴുതാനാവാതെ വന്നത്. വിദ്യാർത്ഥികളും സ്കൂൾ മാനേജ്മെന്റുകളും ഹൈക്കോടതിയെ സമീപിച്ചപ്പോഴേക്കും രണ്ടു പരീക്ഷകൾ കഴിഞ്ഞിരുന്നു. ബാക്കി പരീക്ഷകൾ കുട്ടികൾക്ക് എഴുതാൻ അവസരം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവുനൽകി. ഇവർ എഴുതാതെ പോയ പരീക്ഷകൾ ഡൽഹി മേഖലയിലെ കുട്ടികളുടെ പരീക്ഷയ്ക്കൊപ്പം നടത്താനും നിർദേശിച്ചു. കൊവിഡ് വ്യാപനത്തെത്തുടർന്ന് പരീക്ഷകൾ നടന്നില്ല. തുടർന്നാണ് മൂല്യനിർണയത്തിൽ മാറ്റംവരുത്തി സി.ബി.എസ്.ഇ ഫലപ്രഖ്യാപനം നടത്തിയത്. ഇക്കാര്യങ്ങൾ സി.ബി.എസ്.ഇ വ്യക്തമാക്കിയതോടെ കൂടുതൽ ഉത്തരവിന്റെ ആവശ്യമില്ലെന്ന് വിലയിരുത്തി ഡിവിഷൻബെഞ്ച് അപ്പീൽ തീർപ്പാക്കി.