കൊച്ചി: മലയാളിക്ക് ഓണമുണ്ണാനുള്ള കിറ്റിന്റെ വിതരണം ആരംഭിച്ചു. സിവിൽ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ റേഷൻ കടകൾ വഴി ജില്ലയിൽ 857638 പേർക്കാണ് ഓണക്കിറ്റ് ലഭിക്കുക. 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്. പല റേഷൻകടകളിലും നെറ്റ് വർക്ക് തകരാർ മൂലം ഇ. പോസ് മെഷീൻ പ്രവർത്തിക്കാതിരുന്നത് വിതരണത്തെ ബാധിച്ചു.
ആദ്യഘട്ടത്തിൽ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തിൽപെട്ട 37638 കുടുംബങ്ങൾക്കാണ് . 14, 16 വരെ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാർഡുകൾക്ക്) വിതരണം ചെയ്യും. തുടർന്ന് 19, 20, 21, 22 തീയതികളിലായി മുൻഗണനാ വിഭാഗങ്ങൾക്കുള്ള (പിങ്ക് കാർഡുകൾക്ക്) കിറ്റുകൾ വിതരണം ചെയ്യും.
ശേഷിക്കുന്ന കുടുംബങ്ങൾക്കുള്ള (നീല, വെള്ള കാർഡുകൾക്ക്) കിറ്റുകളുടെ വിതരണം ഓണത്തിന് മുമ്പായി നടക്കും. റേഷൻ കാർഡുടമകൾ ജൂലായിൽ ഏത് കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് അതേകടയിൽ നിന്നാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നത്. റേഷൻ കടകളിൽ നിന്നും കുറഞ്ഞ അളവിൽ ധാന്യം ലഭിച്ചുവന്നിരുന്ന മുൻഗണനേതര കാർഡുകൾക്ക് 15 രൂപ നിരക്കിൽ കാർഡ് ഒന്നിന് 10 കിലോഗ്രാം സ്‌പെഷ്യൽ അരിയുടെ വിതരണവും ആരംഭിച്ചു.