കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്ഷനിലെ പുതിയ ഗുരുദേവ മണ്ഡപത്തിന് ഇന്ന് ശിലാസ്ഥാപനം നടക്കും. ശിവഗിരി മഠത്തിനു കീഴിലെ കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യയാണ് ഇന്ന് ഉച്ചയ്ക്ക് 12ന് ശിലാസ്ഥാപന കർമ്മം നിർവഹിക്കുക.
നാല് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച എസ്.എൻ.ജംഗ്ഷൻ ഗുരുമണ്ഡപം കൊച്ചി മെട്രോ റെയിൽ പദ്ധതിക്കായി പൊളിച്ചു മാറ്റിയതിനെ തുടർന്നാണ് പുന:സ്ഥാപനം വേണ്ടിവന്നത്. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ വിവിധ ശാഖായോഗങ്ങളും ശ്രീനാരായണ പ്രസ്ഥാനങ്ങളും ചേർന്ന കോഓർഡിനേഷൻ സമിതിക്കാണ് നിർമ്മാണചുമതല. നടമ ശാഖയാണ് ഏകോപനം നിർവഹിക്കുന്നത്.
പഴയ ഗുരുമണ്ഡപത്തിന് സ്ഥലം സമർപ്പിച്ച പരേതനായ ചെട്ടുപറമ്പിൽ സി.കെ കരുണാകരന്റെ കുടുംബം ഇതോട് ചേർന്ന് തന്നെ നൽകിയ ഭൂമിയിലാണ് അരക്കോടിയോളം രൂപ ചെലവിൽ പുതിയ മണ്ഡപം നിർമ്മിക്കുക. ഗുരുദേവന്റെ പൂർണ്ണകായ പഞ്ചലോഹ വിഗ്രഹം സമർപ്പിക്കുന്നത് ഏരൂർ ചാണയിൽ സി.ജി.ശ്രീകുമാറാണ്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കൺവീനർ പി.ഡി.ശ്യാംദാസ്, പ്രതിമാ സ്ഥാപന കമ്മിറ്റി വൈസ് ചെയർമാൻ എൽ.സന്തോഷ്, ചീഫ് കോർഡിനേറ്ററും നടമ ശാഖാ പ്രസിഡന്റുമായ അഡ്വ.പി.രാജൻ ബാനർജി തുടങ്ങിയവർ പങ്കെടുക്കും