കൊച്ചി: നയതന്ത്രചാനൽ വഴി സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവർ നേരിട്ട് സ്വർണം കടത്തിയെന്ന് സംശയിക്കുന്നതായി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) വെളിപ്പെടുത്തി. 2019 ആഗസ്‌റ്റിൽ മൂവരും യു.എ.ഇയിൽ വച്ച് കേസിലെ മറ്റൊരു പ്രതിയായ ഫൈസൽ ഫരീദമായി കൂടിക്കാഴ്ച നടത്തി. ഈ സമയം നയതന്ത്രചാനൽ വഴി അയയ്‌ക്കേണ്ട സ്വർണം നിറച്ച ബാഗുകൾ ഫൈസലിന് കൈമാറി. എന്നാൽ അക്കൂട്ടത്തിൽ ഒരുബാഗ് മാത്രം ഫൈസലിന് നൽകിയില്ല. ഈ ബാഗ് പ്രതികൾ നേരിട്ട് നയതന്ത്രചാനൽ വഴി കടത്തിയെന്നാണ് സംശയിക്കുന്നത്. ഇതിനെക്കുറിച്ചാണ് ഇപ്പോൾ എൻഫോഴ്സ്‌മെന്റിന്റെ അന്വേഷണം.
സ്വപ്‌നയ്ക്ക് ബാങ്കിൽ ലോക്കർ സൗകര്യം ലഭിക്കുന്നതിന് ചാർട്ടേഡ് അക്കൗണ്ടിനെ പരിചയപ്പെടുത്തി നൽകിയെന്നാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിന്റെ മൊഴി. എന്നാൽ ലോക്കർ സ്വർണം വയ്ക്കാനാണെന്ന് അറിയില്ലായിരുന്നുവെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ ശിവശങ്കറിൽനിന്ന് കൂടുതൽ വ്യക്തത തേടാനാണ് എൻഫോഴ്സ്‌മെന്റിന്റെ തീരുമാനം. ദിവസങ്ങൾക്കുള്ളിൽ വീണ്ടും നോട്ടീസ് നൽകി കൊച്ചിയിലെ എൻഫോഴ്മെന്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തും.