കളമശേരി: പുത്തൻ വിദ്യാഭ്യാസ നയം ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് കേന്ദ്ര സർക്കാരിന് വിദ്യാഭ്യാസ മേഖലയിൽ അമിത അധികാരം നൽകാനാണെന്നും ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കനത്ത മാന്ദ്യത്തിന് വഴിവെക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ ഒഫ് കേരള സംഘടിപ്പിച്ച 'പുത്തൻ വിദ്യാഭ്യാസ നയവും ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളിയും' വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ജി.സി.യെ മാറ്റി ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഒഫ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ രൂപീകരണം ഉന്നത വിദ്യാഭ്യാസം സാമ്പത്തികമായി മുന്നാക്കം നിൽ ക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ സർവകലാശാലകളുടെ കടന്നുവരവ് സാമ്പത്തിക ഭദ്രത ഉള്ള വിദ്യാർത്ഥികൾക്ക് ഗുണപരമായ വിദ്യാഭ്യാസം നേടാൻ അവസരമൊരുക്കുമെങ്കിലും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്ക് ഗുണപരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദ് കബീർ എം. എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുൻ അലിഗഡ് സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.പി.കെ അബ്ദുൽ അസീസ്, പ്രൊഫ.ജോസ് ജോസഫ്, ഡൽഹി ജെ.എൻ. യു. വിലെ ഡോ. ബർട്ടൻ ക്‌ളീറ്റസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രൊഫ. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജ്യോതികുമാർ ചാമക്കാല, പ്രൊഫ. ജുനൈദ് ബുഷിരി, ഡോ.സി.വിനോദൻ, ആർ. എസ്. ശശികുമാർ എന്നിവർ സംസാരിച്ചു.