police
ഭൂഗർഭ അറയിൽ അസ്ഥികൂടം കണ്ടെത്തിയ സ്ഥലം പൊലീസ് ഫോറൻസിക് വിഭാഗം പരിശോധിക്കുന്നു

ആലുവ: ആലുവ മാർക്കറ്റിന് സമീപം സവാള മൊത്ത വ്യാപാര കേന്ദ്രത്തിന്റെ ഭൂഗർഭ അറയിൽ പുരുഷന്റേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തിയ കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. അസ്ഥികൂടത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ മൊബൈൽ ഫോണിലെ സിം കാർഡിൽ നിന്നും സൈബർ സെല്ലിന്റെ സഹായത്തോടെ നമ്പറുകൾ ശേഖരിച്ച് ആളെ കണ്ടെത്താനാണ് പൊലീസ് ആദ്യം ശ്രമിക്കുന്നത്.

ആലുവ മാർക്കറ്റ് റോഡിൽ ഫയർ സ്റ്റേഷന് എതിർവശമുള്ള കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ ഇന്നലെ ഉച്ചയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് ഒരു മാസത്തിലേറെയായി സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. അടുത്തിടെയാണ് കെട്ടിടത്തിന്റെ നിർമ്മാണം ഭാഗികമായി പൂർത്തിയായത്. ലോക്ക് ഡൗൺ പിൻവലിച്ചതിനെ തുടർന്ന് ഭൂഗർഭ അറയുടെ ഭാഗത്ത് ഗ്രില്ല് സ്ഥാപിക്കുന്നതിനായി തൊഴിലാളികൾ എത്തിയപ്പോഴാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തലയോട്ടി ഏതാണ്ട് പൂർണമായും മറ്റ് ശരീര ഭാഗങ്ങളുടെ അസ്ഥിയും ആണ് കണ്ടെത്തിയത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ ചീഞ്ഞളിഞ്ഞ ശേഷം തറയിൽ ഉണങ്ങിയ നിലയിലായിരുന്നു.

സംഭവമറിഞ്ഞ് ആലുവ ഡിവൈ.എസ്.പി ജി. വേണു, സി.ഐ എൻ. സുരേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ ഒരു ബാഗ് സമീപത്ത് നിന്നും കണ്ടെത്തി. മൊബൈൽ ഫോൺ, പഴകിയ വസ്ത്രങ്ങൾ, കുടിവെള്ള കുപ്പി എന്നിവ ബാഗിലുണ്ടായിരുന്നു. ഫോൺ പ്രവർത്തന രഹിതമായിരുന്നു. ഇതേ തുടർന്ന് ഫോണിലെ സിം കാർഡ് മറ്റൊരു ഫോണിൽ ഇട്ട് നമ്പർ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേതുടർന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ നമ്പർ ശേഖരിക്കാൻ ശ്രമിക്കുന്നത്. സവാളക്കടയുടെ ഗോഡൗണിനായി നിർമ്മിച്ചതാണ് ഭൂഗർഭ അറയെങ്കിലും നിർമ്മാണം പൂർത്തിയാകാത്തതിനാൽ ഉപയോഗിച്ചിരുന്നില്ല. ഇതിനിടയിലാണ് ലോക്ക് ഡൗൺ വന്നത്. ആലുവ സ്വദേശി ജിമ്മി ജോസിന്റേതാണ് കെട്ടിടം. അസ്ഥികൂടത്തിന് നല്ല പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ലോക്ക് ഡൗൺ ആയതിനാൽ കടകളെല്ലാം അടഞ്ഞുകിടന്നതിനാലും ഭൂഗർഭ അറയായതിനാൽ മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

പൊലീസ് ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. അസ്ഥികൂടം ഇന്നലെ രാത്രിയോടെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പൊലീസ് സർജൻ പരിശോധിച്ച ശേഷമായിരിക്കും മൃതദേഹത്തിന്റെ പഴക്കം കണ്ടെത്താനാകൂ. രണ്ട് മാസം മുമ്പ് ആലുവ യു.സി കോളേജ് മില്ലുപടിക്ക് സമീപം പാടത്തും അസ്ഥികൂടം കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.