vinodh
വിനോദ് ഡ്രൈവറായിരിക്കെ

കോലഞ്ചേരി: ബസുടമകളുടെ പായസത്തിന് കൊവിഡ് അതിജീവനത്തിന്റെ ഇരട്ടി മധുരം. കൊവിഡ് നിബന്ധനകൾ പാലിച്ച് ബസോടിച്ചപ്പോൾ നഷ്ടക്കണക്ക് കൂടിയപ്പോൾ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. ബസൊതുക്കി. പട്ടിമറ്റത്തിനടുത്ത് കുമ്മനോട് എമ്പാശ്ശേരി കവലയിൽ പായസം വില്പന തുടങ്ങിയത് പെരുമ്പാവൂർ കോലഞ്ചേരി റൂട്ടിലെ ചൈതന്യ,തെങ്ങനാൽ എന്നീ ബസുടമകളായ ജി.വിനോദ് കുമാർ, ടി.എസ് സജീവ് എന്നിവരും ജീവനക്കാരൻ ഗോവിന്ദ രാജനുമാണ്. ലോക്ക് ഡൗൺ കാലത്ത് അഞ്ചു മാസം ബസ് കയറ്റിയിട്ടതോടെയുണ്ടായ നഷ്ടം തെല്ലൊക്കെ പരിഹരിച്ച് കൊവിഡ് നിബന്ധനകൾ പാലിച്ച് ഓടി നോക്കി. യാത്രക്കാരില്ല. രണ്ട് ഉടമകളും ജീവനക്കാരെ മാറ്റി നിർത്തി സ്വയം വളയം പിടിച്ചു. എന്നിട്ടും പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ തത്കാല സർവീസിനവധി നൽകിയാണ് പായസക്കച്ചവടമെന്ന ആശയത്തിലേക്കെത്തിയത്. വിനോദ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം കോലഞ്ചേരി മേഖല പ്രസിഡന്റ് കൂടിയാണ്. ‌‌മൂവരും ഒരുമിച്ചാണ് നിർമ്മാണവും, വില്പനയും. പി.പി റോഡിൽ നിന്നും അല്പം മാറിയാണ് കടയെങ്കിലും പരിചയക്കാരും, സുഹൃത്തുക്കളും വഴി അറിഞ്ഞ് നിരവധി പേർ അതിജീവന പായസത്തിന്റെ മധുരം നുകരാൻ എത്തുന്നുണ്ട്.

ഓണമായതിനാൽ ഓർഡറുകൾ കൂടുതൽ

ഓണമിങ്ങെത്തുമ്പോൾ പാഴ്സലിനായുള്ള ഓർഡറുകൾ നന്നായി ലഭിക്കുന്നുണ്ട്. രാവിലെ ദോശയും ചമ്മന്തിയും പാഴ്സൽ,അതു കഴിഞ്ഞ് വിവിധ വെറൈറ്റി പരിപ്പ്, ഗോതമ്പ്, പാലട പ്രഥമൻ പായസങ്ങളും നൽകും. വിനോദിന്റെ വീട്ടിലെ അടുക്കളയിൽ നിർമ്മിച്ച് ചൂടോട‌െ കടയിലെത്തിക്കുകയാണ്.

പരിപ്പ് പായസം 180

ഗോതമ്പ് പായസം150

പാലട പായസം170