prithviraj
പൃഥ്വിരാജ്

ആലുവ: മൂന്ന് വയസുകാരൻ പൃഥ്വിരാജ് നാണയം വിഴുങ്ങി മരിച്ച സംഭവത്തിൽ ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നാരോപിച്ച് മാതാവ് നന്ദിനി ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പിൽ അനിശ്ചിതകാല സമരമാരംഭിച്ചു.

പട്ടികജാതി പട്ടികവർഗ ഏകോപന സഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലാണ് സമരത്തിന് നേതൃത്വം നൽകുന്നത്. രാവിലെ 10.30ന് കൊവിഡ് മാനദണ്ഡം പാലിച്ചാവും സമരമെന്ന് പൃഥ്വിരാജിന്റെ ബന്ധുക്കൾ പറഞ്ഞു.

ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ നിഷേധിക്കപ്പെട്ട പൃഥ്വിരാജ് കഴിഞ്ഞ രണ്ടിന് പുലർച്ചെയാണ് മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കുറ്റക്കാരായ ഡോക്ടർമാരെ രക്ഷിക്കാനാണെന്ന് മാതാവ് നന്ദിനി ആരോപിച്ചിരുന്നു. ശ്വാസംമുട്ട് മൂലമാണ് മരിച്ചതെന്ന കണ്ടെത്തൽ അടിസ്ഥാനരഹിതമാണെന്നാണ് നന്ദിനിയുടെ പരാതി.

കൊല്ലം പൂതകുളം നെല്ലേറ്റിൽ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ നന്ദിനി ആലുവ കടുങ്ങല്ലൂർ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുകയാണ്.