ഇടുക്കി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപ്പുതറ പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജീകരിച്ചു. പുളിങ്കട്ട ജെസി ഹിൽസ് കോട്ടേജിലാണ് സെന്റർ തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് പെയിഡ് കോറന്റൈയിൻ സെന്ററായി പ്രവർത്തിച്ചിരുന്ന ഇവിടം ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയതോടെ മറ്റൊരു കോട്ടേജ് പെയിഡ് നിരീക്ഷണത്തിനായി സജ്ജീകരിച്ചു. ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂൾ കെട്ടിടവും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റാനുള്ള മുന്നൊരുക്കങ്ങൾ പഞ്ചായത്ത് ക്രമീകരിച്ചിട്ടുണ്ട്. 50 ബെഡുകളാണ് ജെസി ഹിൽസ് കോട്ടേജിൽ ചികിത്സാ കേന്ദ്രത്തിനായി സജ്ജമാക്കിയിട്ടുള്ളത്. ഉപ്പുതറ സി.എച്ച്.‌സിയിലെ ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിലാകും സെന്ററിലെത്തുന്നവരുടെ പരിചരണകാര്യങ്ങൾ നടക്കുക. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ഇടങ്ങളടക്കം സെന്ററിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ക്രമീകരിച്ച് കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യൻ പറഞ്ഞു. ജീവനക്കാർക്കാവശ്യമായ താമസമുൾപ്പെടെയുള്ള കാര്യങ്ങളും ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യൻ ചെയർമാനായുള്ള മാനേജിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സെന്ററിന് വേണ്ടുന്ന തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടയിൽ 17 കേസുകളാണ് പഞ്ചായത്ത് പരിധിയിൽ സ്ഥിരീകരിക്കപ്പെട്ടതെന്നും ഇതിൽ 12 പേർ രോഗമുക്തി നേടിയതായും ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.