ഇടുക്കി : പി.എം.എ.വൈ പദ്ധതിയിൽ 14 വരെ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിൽ വാട്സ്ആപ്പിലൂടെ വ്യാജ പ്രചരണം. സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ 14 വരെ ഉൾപ്പെടുത്തുന്നുണ്ട്. ഈ പ്രവർത്തനത്തെ തടസപ്പെടുത്താനാണ് പി.എം.എ.വൈയുടെ പേരിൽ വ്യാജ വാട്ട്‌സ്ആപ്പ് പോസ്റ്റുകൾ പ്രചരിക്കുന്നതെന്നും ഇതിൽ വഞ്ചിതരാകരുതെന്നും പി.എം.എ.വൈ (ഗ്രാമീൺ) സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽ ഡവലപ്പ്‌മെന്റ് കമ്മിഷണറുമായ വി.എസ്. സന്തോഷ് കുമാർ അറിയിച്ചു.. പി. എം.എ.വൈ (ജി) യിൽ മൊബൈൽ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിന് 2019 മാർച്ച് എട്ട് വരെയാണ് കേന്ദ്ര സർക്കാർ അനുമതി തന്നിരുന്നത്. അങ്ങനെ ചേർത്ത ഗുണഭോക്താക്കളുടെ ആധാർ പരിശോധനയ്ക്ക് ശേഷമേ തുടർനടപടികൾ ഉണ്ടാകൂ. ആവാസ് പ്ലസിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെടാതെ പോയ അർഹർക്ക് അപേക്ഷിക്കാൻ 14 വരെ അവസരമുണ്ട്. ശനിയാഴ്ച രാവിലെ 10.30 വരെ 500 ൽ അധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 14 വരെ സമയമുള്ളതിനാൽ അപേക്ഷകർ തിരക്കുകൂട്ടാതെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് രജിസ്‌ട്രേഷൺ പൂർത്തിയാക്കണം. കണ്ടൈൻമെന്റ് സോണിലുള്ളവർക്ക് ആവശ്യമെങ്കിൽ സമയം നീട്ടികൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചിട്ടുണ്ട്. നേരിട്ടോ, തദ്ദേശസ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്‌കുകൾ വഴിയോ അക്ഷയ കേന്ദ്രം മുഖേനയോ അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാൻ 40 രൂപയാണ് ഫീസ്. വിശദവിവരങ്ങളും അപേക്ഷ ഫോറവും www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.