തൊടുപുഴ: കൊവിഡ് 19 നിയന്ത്രണം ലംഘിച്ച് മത്സ്യവുമായെത്തി മൊത്ത വ്യാപാരം നടത്തുന്നതിനിടെ മീൻ കയറ്റിവന്ന ട്രക്ക് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമ, ജീവനക്കാർ, മത്സ്യം വാങ്ങാനെത്തിയ ചെറുകിട കച്ചവടക്കാർ എന്നിവരുൾപ്പെടെ നിരവധിയാളുകൾക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.
തൊടുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സമ്പർക്കം മൂലം കൊവിഡ് രോഗികൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി നഗരസഭാ അതിർത്തിക്കുള്ളിൽ ഏതാനും ദിവസങ്ങളായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ചിട്ടുണ്ട്. വഴിയോര കച്ചവടങ്ങളും മത്സ്യ വ്യാപാരവും ആഗസ്റ്റ് 10 വരെ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇത്തരം നിയന്ത്രണങ്ങൾ നിലനിൽക്കെ ശനിയാഴ്ച്ച രാത്രി 11 മണിയോടെ വെങ്ങല്ലൂർ മങ്ങാട്ട്കവല നാല് വരി ബൈപ്പാസിലേക്ക് ശീതീകരിച്ച ട്രക്കിൽ ടൺ കണക്കിന് മത്സ്യമെത്തിക്കുകയായിരുന്നു. ഇത് വാങ്ങുന്നതിനായി എഴുപതോളം ചെറുകിട കച്ചവടക്കാർ ഓട്ടോറിക്ഷ, മിനിലോറി, ഇരുചക്രവാഹനം എന്നിവയിലായി ട്രക്കിന് സമീപത്ത് തടിച്ചു കൂടി. ഇതോടെ റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. സ്ഥലത്ത് വലിയ ആൾക്കൂട്ടവും ബഹളവുമായതോടെ പ്രദേശവാസികൾ തൊടുപുഴ പൊലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ എസ്.ഐ. അബി.കെ.എ. യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ട്രക്ക് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി. വാഹനത്തിന്റെ ഉടമക്കും ജീവനക്കാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. പള്ളുരുത്തി കണ്ണന്തറ വീട്ടിൽ ദിലീപ് (46), വെങ്ങല്ലൂർ കൊമ്പനാംപറമ്പിൽദിലീപ് (45), മങ്ങാട്ടുകവല മുണ്ടക്കൽ സജീവ്.എം.എച്ച് .( 46) എന്നിവർക്കെതിരെയാണ് കേരള പകർച്ചവ്യാധി രോഗ ഓർഡിനൻസ്,
ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥലത്ത് ഉണ്ടായിരുന്ന കണ്ടാൽ അറിയാവുന്നവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ എറണാകുളത്തെ ഗോഡൗണിൽ നിന്നെത്തിച്ച മത്സ്യമാണെന്ന് കണ്ടെത്തി. പഴകിയ മത്സ്യമല്ലെന്ന് കണ്ടതിനാൽ 5000 രൂപാ പിഴയടപ്പിച്ച ശേഷം വാഹനം എറണാകുളത്തേക്ക് മടക്കി അയച്ചു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വ്യാപാരം നടത്തിയതിനെതിരെയും ആളുകൾ കൂട്ടം കൂടിയതിനെതിരെയുമുള്ള കേസ് നടപടികൾ തുടരുമെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും എസ്.ഐ. ബൈജു.പി.ബാബു പറഞ്ഞു.