തൊടുപുഴ: ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം അമ്മയെ വീട്ടിൽ നിന്നും കൊവിഡ് സെന്ററിലാക്കി മടങ്ങിയ ഏഴുമലക്കുടി കുമാരവിലാസം കുമരേശനെ സി.പി.എമ്മുകാർ ആക്രമിച്ചതായി ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. വൈദ്യുതി മന്ത്രി വിളിച്ചുചേർത്ത കൊവിഡ് അവലോകന യോഗത്തിലാണ് എംപി പ്രതിഷേധം അറിയിച്ചത്. ഇത്തരം കിരാതമായ നടപടി ആവർത്തിക്കുവാൻ അനുവദിക്കരുതെന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിച്ച് പൊതുസമൂഹത്തിന് മാതൃകാപരമായ സന്ദേശം നൽകണമെന്നും എംപി ആവശ്യപ്പെട്ടു. കൊവിഡ് ബാധിതരോടും മരണമടയുന്നവരോടും അവരുടെ ബന്ധുക്കളോടും ആർദ്രതയോടെ പെരുമാറാൻ എല്ലാവർക്കും കഴിയണം. അവരോട് ജാഗ്രതയും കരുതലും മാത്രമല്ല സ്‌നേഹവും കരുണയും ആവശ്യമാണെന്നും മനുഷ്യത്വം മരവിക്കുന്ന ഇത്തരം നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും എം പി ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ കുമരേശൻ സുഖം പ്രാപിച്ചുവരുന്നു. രോഗബാധ ആർക്ക് എപ്പോൾ വേണമെങ്കിലും വരാവുന്നതാണെന്നും പൊതുസമൂഹം ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും എംപി ആവശ്യപ്പെട്ടു.