തൊടുപുഴ: കേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകളും മലയിടിച്ചിലും പ്രളയവും പോലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചിട്ടുള്ള ജില്ലയായ ഇടുക്കിയിൽ ഡിസാസ്റ്റർ മാനേജ്‌മെന്റിന് മാത്രമായി ഒരു ഡപ്യൂട്ടി കളക്ടറെ ഇനിയെങ്കിലും നിയമിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. 2018ലെ പ്രളയവും ആൾനാശവും സർക്കാരിന്റെയും ജനങ്ങളുടെയും കോടി ക്കണക്കിനു രൂപയുടെ സ്വത്തിനും കൃഷിനാശത്തിനും കാരണം യാതൊരു വ്യക്തതയും ആസൂത്രണവുമില്ലാത്ത ഡിസാസ്റ്റർ മാനേജ്‌മെന്റ് ആണെന്ന് മനസിലാക്കുമ്പോൾ ഇതിന്റെ ഗൗരവം സർക്കാർ ഉൾക്കൊള്ളണം. എന്നാൽ പ്രകൃതി ദുരന്തങ്ങൾ കുറവുള്ള മറ്റു ജില്ലകളിൽ ഡിസാസ്റ്റർ മാനേജ്‌മെന്റിന് മാത്രമായി ഒരു ഡപ്യൂട്ടി കളക്ടറുണ്ട്. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള ജില്ലയായ ഇടുക്കിയിലേക്ക് ഒരു ഡെപ്യൂട്ടി കളക്ടർക്ക് പ്രത്യേകം തസ്തിക അനുവദിച്ച് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം അടിയന്തരമായി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും റവന്യൂ സെക്രട്ടറിക്കും കത്ത് നൽകി.