മൂന്നാർ: ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണുമടങ്ങിയ മലവെള്ളപാച്ചിൽ 20 അടി കൂടി മാറി ഒഴുകിയിരുന്നെങ്കിൽ ഒരു ലയം കൂടി ഇല്ലാതാകുമായിരുന്നു. ഉരുൾപൊട്ടലിൽ തകർന്ന സ്ഥലത്ത‌് അവശേഷിക്കുന്ന ഏകലയത്തിലെ താമസക്കാർക്ക‌് ദുരന്തത്തിന്റെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല. കനത്ത മഴയിൽ ഭയങ്കര മുഴക്കം കേട്ടാണ്‌ ആറ് കുടുംബങ്ങളുള്ള ലയത്തിലെ ഒരു താമസക്കാരനായ സെൽവകുമാർ പുറത്തിറങ്ങിയപ്പോൾ കല്ലും മണ്ണും കുതി‌ച്ചെത്തുന്നത് കണ്ടത‌്. സെൽവകുമാർ മറ്റു താമസക്കാരെ അങ്ങേയറ്റത്തെ മുറിയിലേക്ക് മാറ്റി. അതിനകം ഇവരുടെ ലയത്തിന‌് സമീപത്തു കൂടി ഒരു പുഴ രൂപപ്പെട്ടിരുന്നു. താഴെ നിരയിലുണ്ടായിരുന്ന ലയങ്ങൾക്കു മുകളിലൂടെ ആ പുഴ കുതിച്ചുപാഞ്ഞു. പാറക്കല്ലുകൾ കൂട്ടത്തോടെ താണ്ഡവമാടുന്നത‌് ഭീതിയോടെ അവർ കണ്ടു. സ‌്തബ‌്ധരായി നോക്കി നിൽക്കാനേ ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞുള്ളൂ. പുലർച്ചെ അമ്പരപ്പ‌് വിട്ടുമാറി സ്ഥലകാലബോധം വന്നതോടെ അവർ രക്ഷാപ്രവർത്തനത്തിന‌് ശ്രമിച്ചു. പ്രദേശത്ത് ടവർ പണിതപ്പോൾ ബാക്കി വന്ന ഇരുമ്പ് ഏണി വെള്ളത്തിന് കുറുകെ വച്ച് അക്കരയെത്തി. പാതിയോളം വെള്ളത്തിൽ മുങ്ങി പരിക്കുപറ്റിയവരെ കരയിലേക്ക‌് എത്തിച്ചു. ദുരന്തത്തിന്റെ വ്യാപ‌്തി അപ്പോഴും അവർ തിരിച്ചറിഞ്ഞിരുന്നില്ല. ദുരന്തത്തിനു ശേഷം ഇവരെയെല്ലാം നയമക്കാട‌്, കന്നിമല ഭാഗങ്ങളിലെ ലയങ്ങളിലേക്ക‌് സുരക്ഷിതമായി മാറ്റി.