രാജമല: ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തംനടന്ന പെട്ടിമുടിയിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് താത്കാലിക ധനസഹായം, പരിക്കേറ്റവർക്കുള്ള സൗജന്യ ചികത്സ തുടങ്ങിയവ ഇതിനോടകം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവർക്കും കുടുംബത്തിനും അർഹമായ മറ്റ് കാര്യങ്ങളെ സംബന്ധിച്ച് കാബിനറ്റിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. പുന:രധിവാസം, മരണപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലും ഉചിതമായ തീരുമാനമെടുക്കും. വനം വകുപ്പിലെ ആറ് താത്കാലിക വാച്ചർമാരും ദുരന്തത്തിൽ ഇരയായിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്.
പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വിസ്തൃതിയിൽ കാണാതായവർക്കായി വനപാലക സംഘം പ്രത്യേക തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്. ഈ ഭാഗത്തു നിന്നാണ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാർ വന്യജീവി വിഭാഗം, മൂന്നാർ ടെറിട്ടോറിയൽ വിഭാഗം, മാങ്കുളം ഡിവിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുന്നത്. പരിസ്ഥിതിയ്ക്ക് കോട്ടംതട്ടാത്ത രീതിയിലായിരിക്കണം വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതെന്നും അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് മനുഷ്യൻ പാഠങ്ങൾ ഉൾക്കൊള്ളണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.