ഇറക്കുമതി നീക്കം ഉദ്പ്പാദനക്കുറവ് ചൂണ്ടിക്കാട്ടി
പിന്നിൽ വൻകിട ലോബി
കർഷകർ പ്രക്ഷോഭത്തിന്
കട്ടപ്പന: രാജ്യത്തെ 4.88 ലക്ഷത്തോളം വരുന്ന ചെറുകിട കർഷകരെ ആശങ്കയിലാഴ്ത്തി തേയിലപ്പൊടി ഇറക്കുമതി ചെയ്യാൻ നീക്കം. ലോക്ക് ഡൗണിനുശേഷം ഇന്ത്യയിൽ തേയില ഉൽപാദനം കുറഞ്ഞതും തേയിലപ്പൊടിയുടെ നേരിയ വില വർദ്ധനയും ചൂണ്ടിക്കാട്ടി ഇന്തോനേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിലവാരം കുറഞ്ഞ തേയിലപ്പൊലി ഇറക്കുമതി ചെയ്യാനാണ് വൻകിട ലോബികൾ നീക്കം നടത്തിവരുന്നത്. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന തേയിലപ്പൊലി ഇന്ത്യയിൽ ഉദ്പ്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള പൊടിയുമായി കൂട്ടിക്കലർത്തി വീണ്ടും കയറ്റുമതി ചെയ്യാനും ലക്ഷ്യമിടുന്നു. ഇതിനെതിരെ രാജ്യത്തുടനീളമുള്ള തേയില കർഷക സംഘടനകൾ പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ്.
കേരളം, തമിഴ്‌നാട്, ബംഗാൾ, ആസാം, ത്രിപുര, ഉത്തരാഖണ്ഡ്, നാഗാലാൻഡ് തുടങ്ങിയ 13 സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷിയുള്ളത്. രാജ്യത്തെ ആകെ ഉദ്പ്പാദനത്തിന്റെ 32 ശതമാനം തമിഴ്‌നാട്ടിലും 27 ശതാനം കേരളത്തിലുമാണ്. ലോകത്തെ തേയില ഉദ്പ്പാദനത്തിൽ ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതും വിയറ്റ്‌നാം മൂന്നാമതും ശ്രീലങ്ക നാലാമതുമാണ്. എന്നാൽ ചൈനയെ പോലും പിന്തള്ളി ഏറ്റവും ഗുണനിലവാരമുള്ള തേയില ഉദ്പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. റഷ്യ, ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യൻ തേയിലപ്പൊടിക്ക് വൻ ഡിമാൻഡാണ്. ഇതു മുതലെടുക്കാനാണ് വൻകിട ലോബികൾ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി ഇറക്കുമതിക്ക് ശ്രമിക്കുന്നത്.
ഗണ്യമായ തോതിൽ തീരുവ വെട്ടിക്കുറിച്ച് തേയിലപ്പൊടി ഇറക്കുമതി ചെയ്ത് രാജ്യത്തിനു ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന തേയില മേഖലയെ തകർക്കാനാണ് ശ്രമം. ലോക്ക് ഡൗണിൽ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ രാജ്യത്തെ തേയില ഉദ്പ്പാദനം വൻതോതിൽ കുറഞ്ഞിരുന്നു. ഫാക്ടറികൾക്കു പൂട്ടുവീണതോടെ ചെറുകിട കർഷകരുടേതടക്കം തേയിലക്കൊളുന്ത് വിളവെടുക്കാതെ നശിച്ചു.
പച്ചക്കൊളുന്തിന്റെ
വില കൂടി
അതേസമയം ഒന്നര പതിറ്റാണ്ടിനുശേഷം ഇടുക്കിയിൽ പച്ചക്കൊളുന്തിന്റെ വില കിലോഗ്രാമിന് 20 രൂപയ്ക്ക് മുകളിലെത്തി. 16 രൂപയാണ് തറവിലയായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും 23 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. വിളനാശമുണ്ടായെങ്കിലും ഇപ്പോഴത്തെ വില വർദ്ധന കർഷകർക്ക് ആശ്വാസമാണ്. എന്നാൽ ഇറക്കുമതി നീക്കം കർഷകരുടെ ഉറക്കം കെടുത്തുകയാണ്. കേരളത്തിൽ ഏറ്റവുമധികം ഉദ്പ്പാദനം ഇടുക്കിയിലും രണ്ടാമത് വയനാട്ടിലുമാണ്. തേയില ഉദ്പ്പാദക സംസ്ഥാനങ്ങളിലെ തേയില കർഷക സംഘടനകൾ ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.