മൂന്നാർ: മുഖ്യമന്ത്രിയുടെ പെട്ടിമുടി സന്ദർശനം തോട്ടം തൊഴിലാളികളെ നിരാശപ്പെടുത്തിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.പെട്ടിമുടിയിലെ ഉരുൾപ്പൊട്ടൽ മേഖലകൾ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാതെ വന്നതോടെ തോട്ടം തൊഴിലാളികളിൽ വലിയ അമർഷമുണ്ട്. അവരെ കാണാനും കേൾക്കാനും മുഖ്യമന്ത്രി തയ്യാറായുമില്ല. ദുരിതബാധിതർക്ക് വേണ്ടി സർക്കാർ എന്ത് ചെയ്യുമെന്ന് പറയാതെ മുഖ്യമന്ത്രി മടങ്ങിയതിൽ പ്രതിഷേധമുണ്ട്. പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരുണ്ടെങ്കിൽ അവർക്ക് സർക്കാർ ജോലി നൽകണം. ദുരിതബാധിതരുടെ ആശ്രിതർക്ക് ജോലി നൽകുകയെന്നത് ന്യായമായ മനുഷ്യത്വപരമായ ആവശ്യമാണ്. ദുരന്ത നിവാരണ നിയമത്തിന്റെ നൂലാമാലകൾ ചൂണ്ടിക്കാട്ടാതെ മരിച്ച എല്ലാവർക്കും 10 ലക്ഷം രൂപ വീതം നൽകണം. രക്ഷാപ്രവർത്തനങ്ങളിലും തെരച്ചിലിലും ഏർപ്പെട്ടിട്ടുള്ള വിവിധ സേനാംഗങ്ങൾക്ക് വിശ്രമം നൽകുകയും പുതിയ സംഘങ്ങളെ നിയോഗിക്കുകയും വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നേൽ സുരേഷ് എം.പി, ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ്, മുൻ ഡി.സി.സി പ്രസിഡന്റുമാരായ ഇ.എം.ആഗസ്തി, ജോയ് തോമസ്, മുൻ എം.എൽ.എ എ.കെ മണി, സി.പി മാത്യു, എസ്.അശോകൻ, ജി.മുനിയാണ്ടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കടലാർ എസ്‌റ്റേറ്റ് തൊഴിലാളികൾ സംഘടിപ്പിച്ച മെഴുതിരി കത്തിക്കൽ ചടങ്ങിലും മുല്ലപ്പള്ളിയും സംഘവും പങ്കെടുത്തു.