മൂന്നാർ: പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ തുടർച്ചയായ പതിമൂന്നാം ദിവസവും നടന്ന തിരച്ചിലിൽ ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തു. വിഷ്ണു (8)എന്ന കുട്ടിയുടെ മൃതദേഹമാണ്ഇന്നലെ കണ്ടെത്താനായത്. ഗ്രാവൽ ബങ്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയ മൃതദേഹം മുരുകനെന്നയാളുടേതാണെന്ന് (49) തിരിച്ചറിഞ്ഞു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി. ദുരന്തത്തിൽ കാണാതായ എട്ട് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. പെട്ടിമുടിയിൽ ലയങ്ങൾ സ്ഥിതി ചെയ്തിരുന്നിടത്ത് റഡാർ സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു തിരച്ചിൽ. ചെന്നൈയിൽ നിന്ന് എത്തിച്ച റഡാർ സംവിധാനത്തിന് പുറമേ തൃശൂർ സ്വദേശിയായ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ രവീന്ദ്രന്റെ നേതൃത്വത്തിൽ ഡോസിംഗ് റോഡ് സംവിധാനവും തിരച്ചിലിനുണ്ട്. മണ്ണിനടിയിലെ ശരീര സാന്നിദ്ധ്യം റഡാർ, ഡൗസിംഗ് റോഡ് സംവിധാനത്തിൽ തിരിച്ചറിഞ്ഞ് ആ പ്രദേശം കേന്ദ്രീകരിച്ച് മണ്ണ് നീക്കം ചെയ്ത് സൂക്ഷമ പരിശോധന നടത്തും. മണ്ണിനടിയിൽ ആറ് മീറ്റർ ആഴത്തിൽ വരെ സിഗ്നലെത്തും. തിരച്ചിലിൽ മണ്ണിനടിയിൽ നിന്ന് നായയുടെ ജഡം കൂടി കണ്ടെടുക്കാനായി. ഈ സംവിധാനങ്ങളുടെ സഹായത്തോടെ മുഴുവൻ പേരെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തിരച്ചിൽ സംഘം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ബുധനാഴ്ചത്തെ അനുകൂലമായ കാലാവസ്ഥയും റഡാർ സേവനവും തിരച്ചിൽ പ്രവർത്തനങ്ങൾ എളുപ്പമാക്കി. മൂന്നാറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ ഡോഗ് സ്ക്വാഡിന്റെ തിരച്ചിൽ അവസാനിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഒരു സംഘം ഗ്രാവൽ ബങ്ക് കേന്ദ്രീകരിച്ച് ഇന്നും ഊർജിതമായ തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തും. എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പൊലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. തിരച്ചിൽ സംഘത്തിന് എല്ലാവിധ സഹായങ്ങളുമൊരുക്കി പ്രദേശവാസികളും റവന്യൂ- ആരോഗ്യ വകുപ്പും മേഖലയിലുണ്ട്. തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് എസ്. രാജേന്ദ്രൻ എം.എൽ.എ, സബ് കളക്ടർ എസ്. പ്രേം കൃഷ്ണ, അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, ദേവികുളം തഹസിൽദാർ ജിജി കുന്നപ്പള്ളി എന്നിവരും പെട്ടിമുടിയിൽ ഉണ്ട്.