pettimudi
ഉരുൾപൊട്ടൽ ഉണ്ടായ പെട്ടിമുടിയിൽ വിവരശേഖരണം നടത്തുന്ന സ്‌പെഷ്യൽ ടീം.

മൂന്നാർ: രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനും പുനരധിവാസം സാദ്ധ്യമാക്കുന്നതിനുമായി സർക്കാർ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ ബിനു ജോസഫ് നേതൃത്വം നൽകുന്ന 13 അംഗ ടീമിനാണ് ചുമതല. പെട്ടിമുടിയിൽ എത്തിയ സംഘം ജോലി ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഓരോ ടീമുകളും ദുരന്തം സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകൾ, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ ഓഫീസുകളിൽ നിന്നോ ശേഖരിക്കും. തുടർന്ന് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലും ഫീൽഡ് പരിശോധനയിലൂടെയും ഉരുൾപൊട്ടലിൽ മരണപ്പെടുകയോ പരിക്കുപറ്റുകയോ കാണാതാവുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തിട്ടുള്ള 82 പേരെ സംബന്ധിച്ചുള്ള അടിസ്ഥാന വിവര ശേഖരണം നടത്തും. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാർഗരേഖകൾക്ക് വിധേയമായി നാശനഷ്ടം തിട്ടപ്പെടുത്തി ഓരോ വ്യക്തികൾക്കും ലഭ്യമാക്കേണ്ട ദുരിതാശ്വാസ ധനസഹായം സംബന്ധിച്ചുള്ള രേഖപ്പെടുത്തി അന്തിമ റിപ്പോർട്ട് നൽകും.

*സ്പെഷ്യൽ ടീമിന്റെ ദൗത്യം

1.നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവരങ്ങൾ

2. മരണമടഞ്ഞവരുടെ വിവരശേഖരണം

3.അനന്തരാവകാശികളെ കണ്ടെത്തി ധനസഹായ വിതരണം

ജോലി അഞ്ചായി തിരിഞ്ഞ്

സ്പെഷ്യൽ ടീം അഞ്ചായി തിരിഞ്ഞാണ് വിവര ശേഖരണ ജോലികൾ നടത്തുന്നത്. 1, 2, 3 ടീമുകളുടെ മേൽനോട്ട ചുമതല ദേവികുളം താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാരായ അരുൺ എമ്മിനും നാല്, അഞ്ച് ടീമുകളുടെ മേൽനോട്ട ചുമതല തൊടുപുഴ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരായ സക്കീർ കെ എച്ചിനുമാണ് നൽകിയിരിക്കുന്നത്. ആറിന് രാത്രി 10.45 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. 82 പേർ അകപ്പെട്ടെന്ന് കരുതുന്ന ദുരന്തത്തിൽ ഇനിയും അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനുണ്ട്.

"റിപ്പോർട്ട് സമർപ്പിക്കുന്നതിനായുള്ള വിവിധ ജോലികൾ പുരോഗമിച്ച് വരികയാണ്. "

-സ്‌പെഷ്യൽ ടീമിന്റെ ചുമതലയുള്ള മൂന്നാർ സ്‌പെഷ്യൽ തഹസീൽദാർ ബിനു ജോസഫ്