ഇടുക്കി : കുറ്റകൃത്യങ്ങളിൽ നാടൻ തോക്ക് ഉപയോഗിക്കുന്ന പ്രവണത ജില്ലയിൽ കൂടുന്നു. ഹൈറേഞ്ച് മേഖലയിൽ തോക്കുപയോഗിച്ചുള്ള കുറ്റകൃത്യം നിത്യസംഭവമാകുകയാണ്. കഴിഞ്ഞ വർഷം ജൂലായിലാണ് കൂലിതർക്കത്തെ തുടർന്ന് കരിമണ്ണൂരിൽ ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ ഒരാൾ വെടിയുതിർത്തത്. നാടൻ തോക്കുപയോഗിച്ചുള്ള വെടിവയ്പ്പിൽ കുടുംബാംഗങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ലൈസൻസില്ലാത്ത നാടൻതോക്കുകളാണ് ഇവയിൽ ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഉപയോഗിക്കപ്പെടുന്നത്. രഹസ്യമായി തോക്ക് നിർമിച്ച് നൽകുന്നവരും ജില്ലയിൽ സജീവമാണ്. വന്യമൃഗ വേട്ടയ്ക്കെന്ന പേരിലാണ് തോക്കുകൾ കൈവശം വയ്ക്കുന്നതെങ്കിലും പലപ്പോഴും മനുഷ്യർക്ക് നേരെയും അത് ചൂണ്ടാറുണ്ട്. അത്തരത്തിലുള്ള ഏറ്റവും ഒടുവിലത്തെ സംഭവമാണ് മറയൂരിലേത്. നിരവധി പേർ തോക്കിന് ലൈസൻസ് തേടി കളക്ട്രേറ്റിൽ സമീപിക്കുന്നുണ്ട്. ഇക്കൊല്ലം ജനുവരി വരെയുള്ള കണക്കെടുത്താൽ 340 പേരാണ് ജില്ലയിൽ തോക്കിന് ലൈസൻസുള്ളവർ. എന്നാൽ ലൈസൻസില്ലാതെ തോക്ക് കൈവശം വയ്ക്കുന്നവർ അതിന്റെ രണ്ടിരട്ടി വരും.


ലൈസൻസ് കിട്ടാൻ
തോക്ക് ലൈസൻസിന് അപേക്ഷ കൊടുക്കേണ്ടത് അതത് ജില്ലാ കളക്ടർമാർക്കാണ്. കളക്ടർ അത് എ.ഡി.എമ്മിന്റെ ഓഫീസിനെ ഏൽപിക്കുന്നു. പരിശോധന കഴിഞ്ഞാൽ എസ്.പിക്കോ പൊലീസ് കമ്മീഷണർക്കോ കൈമാറും. അപേക്ഷിച്ച ആളിനെപ്പറ്റി വിശദമായി പൊലീസ് അന്വേഷിക്കും. അർഹതയുണ്ടെങ്കിൽ രണ്ടുമാസത്തിനുളളിൽ ലൈസൻസ് കിട്ടും.


ഇവർക്ക് കിട്ടില്ല
ക്രിമിനൽ കേസിലെ പ്രതികളായിട്ടുളളവർ, സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചിട്ടുളളവർ, ശിക്ഷിയ്ക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുള്ളവർ, സാമൂഹിക വിരുദ്ധർ, മാനസികരോഗമുള്ളവർ, പൊലീസ് സംരക്ഷണം ഉള്ളവർ, ഏതെങ്കിലും ക്രിമിനൽ കേസുകൾ കോടതിയിൽ ഉള്ളവർ.


തോക്കും ലൈസൻസും
തോക്ക് ലൈസൻസ് കിട്ടുന്നവർ സർക്കാർ അംഗീകൃത തോക്ക്/ ആയുധ വിൽപന കേന്ദ്രങ്ങളിൽ നിന്നേ തോക്ക് വാങ്ങാവൂ. ലൈസൻസ് കാണിച്ചാലെ തോക്ക് ലഭിക്കൂ. റൈഫിളോ, പിസ്റ്റലോ ഏത് വേണമെന്ന് ലൈസൻസ് കിട്ടുന്ന ആളിന് തീരുമാനിക്കാം. നിശ്ചിത വില നൽകി വാങ്ങിയ തോക്ക് അതത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം. അവിടെ തോക്കിന്റെ വിശാദാംശങ്ങളും കമ്പനിയും മറ്റും രേഖപ്പെടുത്തും. ഉപയോഗിക്കാൻ അറിയില്ലെങ്കിൽ പൊലീസ് തന്നെ പഠിപ്പിക്കും. സ്വയം രക്ഷയ്ക്ക് ഉപയോഗിക്കേണ്ടി വന്നാൽ കാൽ മുട്ടിനും താഴെ വെടിവെയ്ക്കാം. അഞ്ച് വർഷമാണ് ലൈസൻസ് കാലാവധി. ലൈസൻസ് എപ്പോൾ വേണമെങ്കിലും റദ്ദാക്കാനും കളക്ടർക്ക് അധികാരമുണ്ട്.