vijay

കാസർകോട്: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന കാസർകോട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചത് ഐ.ജി വിജയ് സാഖറെയുടെ ആക്ഷൻ പ്ളാനായിരുന്നു.ഈ പ്ലാൻ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊവിഡ് പ്രതിരോധത്തിന്റെ സംസ്ഥാനതല നോഡൽ ഓഫീസറായി സാഖറെ ചുമതലയേറ്റത്. കർക്കശമായ നിലപാട് കാരണം കാസർകോട്ടെ പൊലീസുകാർക്കിടയിൽ വരെ തുടക്കത്തിൽ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ഒടുവിൽ എല്ലാവരും ഐ.ജിയുടെ ചങ്കൂറ്റത്തെ പ്രശംസിക്കുകയായിരുന്നു. കാസർകോട്ട് സ്ഥിതിഗതികൾ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലായിരുന്നു സാഖറെ കാസർകോട്ടെത്തിയത്. കാസർകോടിനെ ഏറക്കുറെ സുരക്ഷിത മേഖലയിലെത്തിച്ച ശേഷമാണ് സാഖറെ കണ്ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും മടങ്ങിയത്. ഏപ്രിൽ 24 ന് കാസർകോട്ട് വിജയ് സാഖറെ എത്തുമ്പോൾ രോഗികളുടെ എണ്ണം 64 ആയിരുന്നു. ആക്ഷൻ പ്ലാൻ നടപ്പിലാക്കിയതോടെ രോഗികളുടെ എണ്ണം വിരലിലെണ്ണാവുന്നതായി കുറഞ്ഞു.

 ആദ്യം കയ്ക്കും പിന്നെ മധുരിക്കും
ആളുകൾ ഹോം ക്വാറന്റൈനിൽ പോകാൻ ആദ്യം തയാറായില്ല. ഇതോടെയാണ് സാങ്കേതിക വിദ്യയും നിയമവും സമന്വയിപ്പിച്ചുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. ജനങ്ങളെ ശക്തമായി നിയന്ത്രിച്ച് വീട്ടിലിരുത്തി. ലോക്ക് ഡൗണിലായവർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കാൻ പൊലീസ് ഹോംഡെലിവറി തുടങ്ങി. മറ്റ് രോഗമുള്ള ഒട്ടേറെ പേരുണ്ടായിരുന്നു അവർക്കായി പൊലീസ് നേരിട്ട് മരുന്നും എത്തിച്ചു. 25,000 പേർ ഇത് ഉപയോഗപ്പെടുത്തി.

ആദ്യം ഉപദേശം പിന്നെ ചുട്ട അടി

ആദ്യം ജനങ്ങളെ ഉപദേശിച്ചു. പിന്നീടു ശക്തമായ നടപടിയെടുത്തു. നിയമലംഘകർക്ക് ചുട്ട അടിയും കിട്ടി. പൊലീസ് ഉദ്യോഗസ്ഥർക്കു സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ് തുടങ്ങി ആവശ്യമായ സാധനങ്ങളൊക്കെ എത്തിച്ചുനൽകി. അവരുടെ പൂർണ പിന്തുണ ഉറപ്പാക്കി. രോഗസാദ്ധ്യതയുള്ളവരെ ആദ്യമേ വീടുകളിൽ നിരീക്ഷണത്തിലാക്കിയതിനാൽ പൊലീസിനു സുരക്ഷിതമായി ജോലി ചെയ്യാനും ഐ.ജി വഴിയൊരുക്കി.
ഡബിൾ ലോക്ക് ഡൗൺ പ്രകാരം ചില സ്ഥലങ്ങളെ പ്രത്യേകമായി കൂടുതൽ നിരീക്ഷണത്തിലാക്കും. ആ പ്രദേശങ്ങളിലുള്ളവർക്ക് പുറത്തേക്കോ പുറത്തുള്ളവർക്ക് അകത്തേക്കോ പ്രവേശനമില്ല. മൂന്നാമത്തെതാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ഇതിൽ രോഗികളുടെ എണ്ണമനുസരിച്ച് ഒരു പ്രദേശത്തെ ഓരോ വീടും പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാകും. സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ പാടില്ല.

ഉപയോഗിച്ച സാങ്കേതികവിദ്യകൾ
ഹോം ഡെലിവറി, ടെലി മെഡിസിൻ കൺസൾട്ടേഷൻ, ഡ്രോൺ പരിശോധന, ലൊക്കേഷൻ മാപ്പ്