കണ്ണൂർ: കാലങ്ങളായി തുടരുന്ന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. കോർപ്പറേഷന്റെ അമൃത് പദ്ധതിയിലുൾപ്പെടുത്തി 11 കോടി രൂപ ചെലവിലാണ് പാർക്കിംഗ് സ്ഥാപിക്കുന്നത്. ഇതിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രവൃത്തിയുടെ കരാർ പൂനൈ ആസ്ഥാനമായുള്ള കമ്പനിക്കാണ് നൽകിയിരിക്കുന്നത്.
സ്റ്റേഡിയത്തിന് സമീപമുള്ള സ്വാതന്ത്ര്യ സുവർണജൂബിലി സ്തൂപത്തിന് അരികിലായും കണ്ണൂർ എസ്.ബി.ഐയ്ക്ക് മുന്നിലെ പീതാംബര പാർക്കിലുമാണ് മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
പീതാംബര പാർക്കിൽ ഏഴ് നിലകളിലും സ്റ്റേഡിയത്തിന് സമീപം നാല് നിലയിലുമാണ് പാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. പാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിച്ചാൽ പീതാബര പാർക്കിൽ 108 കാറുകൾക്കും സ്വാതന്ത്ര്യ സുവർണജൂബിലി സ്തൂപത്തിന് സമീപം 32 കാറുകൾക്കും ഒരേ സമയം പാർക്ക് ചെയ്യാനാകും. നിലവിൽ നഗരത്തിൽ തോന്നിയപോലെ ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് വലിയ കാരണമാകുന്നുണ്ട്. മൾട്ടി ലെവൽ കാർ പാർക്കിംഗ് യാഥാർത്ഥ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവർത്തനം ഇങ്ങനെ
യന്ത്ര സംവിധാനത്തിലാണ് പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കൗണ്ടറിൽ നിന്ന് ആദ്യം ടോക്കൺ എടുക്കണം, ഇതിലാണ് ഏത് നിലയിലാണ് പാർക്ക് ചെയ്യേണ്ടത് എന്ന വിവരം ഉണ്ടാകുക. തുടർന്ന് പാർക്കിംഗ് കേന്ദ്രത്തിന് മുന്നിലെ സെൻസറിൽ സ്വൈപ്പ് ചെയ്യുന്നതിലൂടെ പാർക്ക് ചെയ്യേണ്ട നിലയിലെ റാപ്പ് താഴേക്ക് വരും. വാഹനം റാപ്പിൽ കയറ്റിയതിന് ശേഷം ഡ്രൈവർക്ക് പുറത്ത് ഇറങ്ങാം. ശേഷം റാപ്പ് പാർക്ക് ചെയ്യേണ്ട സ്ഥലത്തെത്തും. വാഹനം തിരികെയെടുക്കാൻ എത്തുമ്പോൾ വീണ്ടും കാർ ബൂത്തിൽ കാർഡ് സ്വൈപ്പ് ചെയ്യണം. വാഹനം താഴെ എത്തിയാൽ അലാറം മുഴങ്ങും.