കാഞ്ഞങ്ങാട്: കൊവിഡ് ബാധിതയായ യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം.ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജലേക്ക് ഡോക്ടർമാർ റഫർ ചെയ്യുകയായിരുന്നു.
യാത്രമധ്യേ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ തന്നെ പ്രസവത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. മികച്ച പരിചരണം നൽകി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലാക്കി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. ഇന്നലെ രാവിലെ 7.20നാണ് സംഭവം . ജനറൽ ആശുപത്രിയിൽ നിന്നും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ യുവതിയെ എത്തിക്കാനായാണ് 108ൽ വിളിച്ചത്. ഉടൻ തന്നെ മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് സ്ഥലത്തെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റോബിൻ ജോസഫ്, പൈലറ്റ് ആനന്ദ് ജോൺ എന്നിവർ ഡോക്ടറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം യുവതിയെ ആംബുലൻസിൽ കയറ്റി പരിയാരത്തേക്ക് തിരിച്ചു. . വനിതാ നഴ്സിന്റെ സേവനം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതോടെ വഴിയിൽ നിന്ന് കനിവ് 108 ആംബുലൻസിലെ തന്നെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എസ്. ശ്രീജയും ആംബുലൻസിൽ കയറി.
ആംബുലൻസ് പയ്യന്നൂർ കോത്തായിമുക്ക് എത്തിയപ്പോഴേക്കും യുവതിയ്ക്ക് പ്രസവവേദന പാരമ്യത്തിലായി. തുടർന്ന് ആംബുലൻസ് റോഡ് വശത്ത് നിർത്തിയ ശേഷം എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായ റോബിൻ ജോസഫ്, ശ്രീജ എന്നിവരുടെ പരിചരണത്തിൽ 8.23ന് യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ തന്നെ ഇരുവരും അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി. ഇതിന് ശേഷം ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് യുവതി കൊവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ 108 ആംബുലൻസ് ജീവനക്കാർ പി.പി.ഇ. കിറ്റ് ഉൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് പ്രസവ ശുശ്രൂഷ നടത്തിയത്.