വെള്ളരിക്കുണ്ട് (കാസർകോട്): ബളാൽ അരിങ്കല്ലിലെ ഓലിക്കൽ വീട്ടിൽ ആൻമേരിയെ (16) ഐസ്‌ക്രീമിൽ എലിവിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ സഹോദരൻ ആൽബിന്റെ കുറ്റകൃത്യത്തിന് സമീപകാലത്ത് കേരളത്തിൽ നടന്ന പ്രമാദമായ കൂട്ടക്കൊലപാതക കേസുകളോട് സാമ്യം. കണ്ണൂർ പിണറായിയിൽ മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ, ഭാര്യ കമല എന്നിവരെയും സ്വന്തം മകൾ ഐശ്വര്യയേയും എലിവിഷം കൊടുത്തുകൊന്ന സൗമ്യയുടെ ക്രൂര കൃത്യവും കൂടത്തായിയിൽ സയനൈഡ് നൽകി ബന്ധുക്കളെ കൂട്ടക്കൊല ചെയ്ത ജോളിയുടെ ക്രൂരതയും ആൽബിന് പ്രചോദനമായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കുറ്റന്വേഷണ നോവലുകൾ വായിക്കുന്നതും ക്രിമിനൽ ദൃശ്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്തു കാണുന്നതും പതിവാക്കിയ യുവാവ് കേരളത്തെ നടുക്കിയ ഈ കൊലപാതക പരമ്പരകളുടെ നാൾവഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകണം. കുടുംബത്തെ കൂട്ടക്കൊല ചെയ്യുന്ന രീതികൾ പരീക്ഷിക്കാൻ ഉദ്ദേശിച്ചത് ഈ മാതൃകകൾ നോക്കിയാകണം. മാസങ്ങൾ നീണ്ട പരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷമാണ് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാൻ പ്രതി തുനിഞ്ഞിറങ്ങിയത്.
കോഴിക്കറിയിൽ എലിവിഷം ചേർത്ത് വീട്ടുകാർക്ക് നൽകി ആൽബിൻ ആദ്യ പരീക്ഷണം നടത്തി. അതിന് ഉപയോഗിച്ചത് വീട്ടിലുണ്ടായിരുന്ന എലിവിഷം ആണ്. എന്നാൽ, അതിന് വീര്യം കുറവായിരുന്നു. ആദ്യ പരീക്ഷണം പാളിയപ്പോഴാണ് വീര്യം കൂടിയ പുതിയ എലിവിഷം കടയിൽ നിന്നും വാങ്ങി ഐസ്ക്രീമിൽ കലർത്തി വീണ്ടും എല്ലാവർക്കും നൽകിയത്. റാറ്റോൾ എന്ന എലിവിഷം സഹോദരിയുടെ ജീവൻ എടുത്തു. ജീവൻ തിരിച്ചു കിട്ടിയെങ്കിലും അച്ഛന്റെ കരളും അന്തരാവയവങ്ങളേയും അത് ബാധിച്ചു. അമ്മ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. സ്വന്തം മകനാണ് ഈ കടുംകൈ ചെയ്തതെന്ന് ദിവസങ്ങൾക്കു ശേഷം അറിഞ്ഞപ്പോൾ ആശുപത്രി കിടക്കയിൽ വാവിട്ടു നിലവിളിക്കുന്ന അച്ഛൻ ബെന്നിയുടെ കാഴ്ച ആരുടെയും ഹൃദയം നൊമ്പരപ്പെടുത്തും.
തോട്ടത്തിൽ പണിക്ക് വരാതെ മൊബൈലിൽ കളിക്കുന്ന ആൽബിനെ നിരന്തരം വഴക്ക് പറയുമെങ്കിലും മകനോട് വലിയ സ്നേഹം ആയിരുന്നു അച്ഛൻ ബെന്നിക്ക്. ആ മകൻ ഇങ്ങനെയൊക്കെ ചെയ്തു എന്ന് പറയുന്നത് ഓർക്കാൻ കൂടി വയ്യായിരുന്നു ആ അച്ഛന്. 'നാട്ടുകാർ അതുമിതും പറഞ്ഞോട്ടെ അമ്മ എന്നെ അവിശ്വസിക്കരുത്.. ' എന്നാണ് അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിൽ എത്തുന്നതിന് രണ്ടു ദിവസം മുമ്പ് ആൽബിൻ അമ്മ ബെസിയോട് പറഞ്ഞിരുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് എലിവിഷം കലർത്തി സഹോദരിയെ കൊന്നത് ആൽബിൻ ആണെന്ന് നാട്ടിൽ പാട്ടായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാൻ ആണ് അമ്മയുടെ അടുത്ത് നിരപരാധി അഭിനയിച്ചത്.
കാമുകിയെ സ്വന്തമാക്കാൻ
അച്ഛനെയും അമ്മയേയും സഹോദരിയെയും ഇല്ലാതാക്കി വിവാഹിതനായി ഭാര്യയുമൊത്ത് ആഡംബര ജീവിതം നയിക്കുന്നത് സ്വപ്നം കണ്ടാണ് പ്രതി ഈ കടുംകൈക്ക് മുതിർന്നതെങ്കിലും ലക്ഷ്യം പാളിപോയി. താൻ കലക്കിയ എലിവിഷം സഹോദരിയുടെ ജീവനെടുത്തപ്പോൾ അമ്മയും അച്ഛനും ബാക്കിയായതാണ് ആൽബിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ 20 കാരിയുമായുള്ള പ്രണയം ഇടയ്ക്ക് വച്ച് പൊട്ടിപോയതിൽ സ്വന്തം വീട്ടുകാരോട് ആൽബിന് കടുത്ത ദേഷ്യമുണ്ടായിരുന്നു. നാട്ടിൽ അന്വേഷിച്ചപ്പോൾ യുവാവിന്റെ ലൈംഗിക വൈകൃതവും സ്വഭാവ ദൂഷ്യവും ജോലിക്കൊന്നും പോകാത്ത കാര്യവും അറിഞ്ഞ കാമുകിയും വീട്ടുകാരും ആൽബിനെ ഉപേക്ഷിച്ചുവെങ്കിലും ആൽബിൻ കാമുകിയെ വിടാൻ ഒരുക്കമല്ലായിരുന്നു. വിടാതെ പിന്തുടർന്ന യുവാവ് കാമുകിയെ സ്വന്തമാക്കാൻ എന്ത് തടസമുണ്ടായാലും അതൊക്കെ നീക്കാൻ തീരുമാനിച്ചു. 'നിന്റെ കൂടെ പെണ്ണിനെ അയക്കാൻ കഴിയില്ലെന്ന്' കാമുകിയുടെ വീട്ടുകാർ പറഞ്ഞതാണ് ആൽബിന് ഷോക്കായത്. തുടർന്ന് വീട്ടുകാരെ ഒന്നാകെ ഇല്ലാതാക്കി 'നല്ലപിള്ള' ചമഞ്ഞ് കാമുകിയെ സ്വന്തമാക്കാനായിരുന്നു ഇയാളുടെ ഉദ്ദേശ്യം.