കൂത്തുപറമ്പ്: നിർദ്ധിഷ്ട കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന്റെ രൂപരേഖക്ക് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. 110 കോടിയോളം രൂപ ചെലവിലാണ് ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്. ചീഫ് ടൗൺ പ്ലാനറുടെ അംഗീകാരം ലഭിക്കുന്നതോടെ പ്രാരംഭ പ്രവർത്തനം ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എം. സുകുമാരൻ അറിയിച്ചു. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിന് സമീപം നഗരസഭ വിലക്കെടുത്ത 10.6 സ്ഥലത്താണ് ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്. നാല് നിലകളിലായുള്ള 8 കെട്ടിടങ്ങളാണ് ബസ് സ്റ്റാൻഡിനോടനുബന്ധിച്ച് നിർമ്മിക്കുന്നത്.
വിശാലമായ ബസ് ട്രാക്ക്, പാർക്കിംഗ് ഏരയ, ഷോപ്പിംഗ് കോംപ്ലക്സുകൾ, കോൺഫറൻസ് ഹാൾ, മിനി പാർക്ക്, സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ളവയാണ് പുതിയ കെട്ടിടത്തിൽ ഒരുക്കുന്നത്. 14 വർഷം മുൻപെ സ്ഥലമെടുപ്പ് നടപടികൾ ഏതാണ്ട് പൂർത്തിയായെങ്കിലും സ്ഥല ഉടമകളിലൊരാൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് തുടർപ്രവർത്തനം നീണ്ടു പോവുകയാണുണ്ടായത്. ഇതിനിടയിൽ രണ്ട് വർഷം മുൻപ് ബസ് സ്റ്റാൻഡിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ജിറ്റ് പാക് ആണ് രൂപരേഖ തയ്യാറാക്കിയത്. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം പ്ലാൻ അംഗീകരിച്ച് ജില്ലാ ടൗൺ പ്ലാനറുടെയും, ചീഫ് ടൗൺ പ്ലാനറുടെയും അംഗീകാരത്തിനായി സമർപ്പിച്ചു.
110 കോടിയോളം രൂപ ചെലവിലാണ് ആധുനിക രീതിയിലുള്ള ബസ് സ്റ്രാൻഡ് കെട്ടിടം നിർമ്മിക്കുന്നത്. ചീഫ് ടൗൺ പ്ലാനറുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ തന്നെ പ്രധാന ബസ് സ്റ്റാൻഡ് കോംപ്ലക്സുകളിലൊന്നായി കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് മാറും. നഗരസഭാ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, വൈസ് ചെയർപേഴ്സൺ എം.പി. മറിയംബീവി, മുനിസിപ്പൽ എൻജിനിയർ കെ.വിനോദ്, കൗൺസിലർമാരായ കെ.വി.രജീഷ്, കെ.അജിത, മുഹമ്മദ് റാഫി എന്നിവരും പങ്കെടുത്തു.