പഴയങ്ങാടി: താലൂക്ക് ആശുപത്രിയിലെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു മാസത്തിനകം പൂർത്തിയാകും. ഒമ്പത് കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. നിലവിൽ മൂന്ന് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. രണ്ട് മാസത്തിനകം ഇത് പൂർത്തികരിക്കും. സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് പ്രത്യേക പരിഗണന ലഭിക്കാനാണ് മെറ്റേണിറ്റി ബ്ലോക്ക് നിർമ്മിക്കുന്നത്.
ഗ്രൗണ്ട് ഫ്‌ലോർ ഉൾപ്പടെ മൂന്ന് നിലകളിലായാണ് 42000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുളള കെട്ടിടം നിർമ്മിക്കുക. താഴത്തെ നിലയിൽ റിസപ്ഷൻ, ഒ. പി വിഭാഗം, വാർഡ്, നഴ്സിംഗ് റൂം, സ്‌കാനിംഗ്, ഫാർമസി സ്റ്റോർ, ഒബ്സർവേഷൻ റൂം, ഡോക്ടർമാർക്കുള മുറി, കാത്തിരിപ്പ് കേന്ദ്രം, സെക്യൂരിറ്റി റൂം എന്നിവയും ഒന്നാം നിലയിൽ ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ന്യൂബോൺ കെയർ, സ്‌റ്റൈബിലൈസേഷൻ യൂണിറ്റ്, സ്റ്റാഫ് റൂം തുടങ്ങിയവയും രണ്ടാം നിലയിൽ കോൺഫറൻസ് ഹാൾ, വാർഡ്, ഡോക്ടമാർ, ജീവനക്കാർ എന്നിവർക്കുള്ള വിശ്രമമുറി, ഡൈനിംഗ് ഹാൾ എന്നിവയുമാണ് സജ്ജീകരിക്കുക.
ആറ് കോടിയുടെ രണ്ടാം ഘട്ട പ്രവൃത്തിയുടെ ടെണ്ടർ പൂർത്തിയാക്കി അടുത്ത മാസം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കല്യാശ്ശേരി മണ്ഡലം എം.എൽ.എ ടി വി രാജേഷിന്റെ ഇടപെടലിനെ തുടർന്നാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ടി വി രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി അനീഷും ഒപ്പമുണ്ടായിരുന്നു.