സുൽത്താൻ ബത്തേരി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബത്തേരി നഗരസഭാ പരിധിയിൽ ആഗസ്റ്റ് അഞ്ച് മുതൽ സെപ്തംബർ അഞ്ചു വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാനന്തവാടി ഡിവൈ.എസ്.പിയുടെ നിർദ്ദേശം പരിഗണിച്ച് കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ്, പൊലീസ്, ആർ.ടി.ഒ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങൾ ഇങ്ങനെ:

ഓട്ടോറിക്ഷ, ടാക്സി, ഗുഡ്സ് സർവ്വീസുകൾ എന്നിവ എല്ലാ ദിവസവും ടൗണിൽ വരാൻ പാടില്ല. ഒറ്റ,ഇരട്ട അക്ക നമ്പരുകൾ പ്രകാരമേ വാഹനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂ. നിയമം ലംഘിക്കുന്നവർക്കതിരെ പിഴ ഉൾപ്പെടെ കർശന നടപടി. മൽസ്യം മാംസം എന്നിവയുടെ വീടുകളിലൂടെയുള്ള കച്ചവടം നിരോധിച്ചു. ഹോൾസെയിൽ കച്ചവടം ബത്തേരി നഗരസഭയിൽ മാത്രമായിരിക്കും. ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കുള്ള ഹോൾസെയിൽ കച്ചവടം നിരോധിച്ചു.

ഗുഡ്സ് ഓട്ടോകളിൽ പഴം പച്ചക്കറി മറ്റ് സാധനങ്ങൾ വിൽക്കുന്നത് നിരോധിച്ചു. വീടുകയറിയുള്ള കച്ചവടം മൈക്രോ ഫിനാൻസ് എന്നിവ പാടില്ല.
ടൗണിലെ എല്ലാ സ്ഥാപനങ്ങളിലും എത്തുന്നവരടെ പേരും വിലാസവും എഴുതി സൂക്ഷിക്കണം. ഇത് സ്ഥാപന ഉടമ ആളെ വെച്ച് ചെയ്യിക്കണം. സാനിറ്റൈസർ, കൈകഴുകാനുള്ള വെള്ളം എന്നിവ ഉണ്ടാവണം.

ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി പാൽസൽ സർവ്വീസുകളാക്കണം. ടൗണിലും പരിസരങ്ങളിലും വഴിയോര കച്ചവടം, ഉന്തുവണ്ടി കച്ചവടം, ഷെഡ്ഡുകളിലുള്ള ചായക്കച്ചവടം എന്നിവ അനുവദിക്കില്ല. ഡോർ ഡെലിവറി നടത്തുന്നവർ രജിസ്റ്റർ സൂക്ഷിക്കണം.
ലോഡുമായി വരുന്ന ലോറിക്കാരുമായി കച്ചവടക്കാരും, ചുമട്ട് തൊഴിലാളികളും ഇടപഴകരുത്. ലോറി ഡ്രൈവർ,ക്ലീനർ എന്നിവർ ടൗണിലൂടെ കറങ്ങി നടക്കരുത്. ഇത് ഉറപ്പ് വരുത്തേണ്ടത് കടയുടമയുടെ ഉത്തരവാദിത്വമാണ്. ഒരു കടയിൽ ഒരു സമയം ഒന്നിൽ കൂടുതൽ ലോറികൾ സാധനം ഇറക്കാൻ പാടില്ല. പലചരക്ക് കടയിൽ ഒരു സമയം മൂന്നിൽ കൂടുതൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ ഉണ്ടാവരുത്. നിബന്ധന ലംഘിച്ചാൽ പൊലീസ് കേസെടുക്കുകയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുകയുംചെയ്യും. വ്യാപാര സ്ഥാപനങ്ങൾക്ക് 9 മുതൽ 5 വരെയാണ് പ്രവർത്തന സമയം. ഹോട്ടലുകൾക്ക് 10 മണി വരെയും മെഡിക്കൽ സ്റ്റോറുകൾക്ക് 8 മണി വരെയും പ്രവർത്തിക്കാം.
കയറ്റിറക്ക് തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തും. നഗരസഭ പരിധിയിൽ ഭിക്ഷാടനം നിരോധിച്ചു.

യോഗത്തിൽ നഗരസഭ ചെയർമാൻ ടി.എൽ.സാബു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൺ ജിഷാ ഷാജി , സ്റ്റാന്റിംഗ് കമ്മറ്റി സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ.സഹദേവൻ, ബാബു അബ്ദുൾറഹ്മാൻ, കൗൺസിലർ എൻ.എം.വിജയൻ, തഹസിൽദാർ പി.എം.കുര്യൻ,നഗരസഭ സെക്രട്ടറി അലി അസ്‌ക്കർ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എസ്.സന്തോഷ് കുമാർ, പൊലീസ് ഇൻസ്‌പെക്ടർ ജി.പുഷ്പകുമാർ, ട്രാഫിക് സബ്ഇൻസ്‌പെക്ടർ എ.ബി.രാജു, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.വി.നിജു, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ അനീഷ് ബി.നായർ, ജിനേഷ് പൗലോസ്, മാടക്കര അബ്ദുള്ള, ഉമ്മർ കുണ്ടാട്ടിൽ, എ.കെ.വിനോദ്, പി.ജി.സോമനാഥൻ,വ്യാപാരി വ്യവസായി പ്രതിനിധികളായ കെ അബ്ദുൾഖാദർ, പി.വൈ.മത്തായി, ലോറി ഓണേഴ്സ് പ്രതിനിധി റഷീദ് ബാവ എന്നിവർ സംസാരിച്ചു.