അതീവ ജാഗ്രത പുലർത്തണം: ജില്ലാ കലക്ടർ

കൽപ്പറ്റ: ആഗസ്റ്റ് അഞ്ച്, ആറ് ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇരുപത്തിനാല് മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.

ഈ സാഹചര്യത്തിൽ അതിർത്തി ജില്ലകളോട് ചേർന്ന് കിടക്കുന്ന മലയോര മേഖലയിലുള്ളവർ കനത്ത ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

ആഗസ്റ്റ് 7,8,9 ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുളളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമായതോ അതിശക്തമായതോ ആയ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 115.6 എം.എം. മുതൽ 204. 4 എം.എം വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

അതിശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടായാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് കൊണ്ടുളള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ദുരന്ത സാധ്യത മേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങൾ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

മേപ്പാടി ചൂരൽമലയിൽ 370 മില്ലിമീറ്റർ, മുണ്ടക്കൈ 241 മില്ലിമീറ്റർ, തൊണ്ടർനാട് തേറ്റമല 180 മില്ലിമീറ്റർ, പേര്യ 168 മില്ലിമീറ്റർ, പടിഞ്ഞാറത്തറ 178 മില്ലിമീറ്റർ എന്നിങ്ങനെയാണ് ജില്ലയിൽ കഴിഞ്ഞ ദിവസം (ആഗസ്റ്റ് 3 ന് രാവിലെ 8.30 മുതൽ 4 ന് 8.30 വരെ) ലഭിച്ച മഴയുടെ കൂടിയ അളവ്. ബ്രഹ്മഗിരിമലയുടെ സമീപ പ്രദേശങ്ങളിലും, എടവക പഞ്ചായത്തിലും കൂടുതൽ മഴ പെയ്യുന്ന സാഹചര്യത്തിൽ മാനന്തവാടി പുഴ, വൈത്തിരി പുഴ, കാളിന്ദി പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.നൂൽപ്പുഴ ഇപ്പോൾതന്നെ കരകവിഞ്ഞാണ് ഒഴുകുന്നത്. അതിനാൽ സമീപ വാസികൾ കൂടുതൽ ജാഗ്രത പുലർത്തണം.

കാരാപ്പുഴയിൽ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ രണ്ട് സ്പിൽ വേ ഷട്ടറുകൾ 15 സെന്റീ മീറ്റർ വീതവും ഒരു ഷട്ടർ 5 സെന്റിമീറ്ററും ഉയർത്തിയിട്ടുണ്ട്. സെക്കൻഡിൽ 13.18 ഘനമീറ്റർ വെളളമാണ് പുറത്തേക്കൊഴുകുന്നത്. 757.70 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. (ഉച്ചയ്ക്ക്3.30ന്).

ജില്ലയിൽ കനത്ത മഴ തുടരുന്നത് നിലമ്പൂർ ചാലിയാർ, ഇരുവഴിഞ്ഞി പുഴകളിൽ ജലനിരപ്പ് ഉയരാൻ കാരണമാകും. അതിനാൽ ഈ പുഴകളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.


പ്രളയ ഭീഷണി: കോളനികളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു

കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ പ്രളയ ഭീഷണി നേരിടുന്ന കോളനികളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.
വൈത്തിരി താലൂക്കിൽ കോട്ടത്തറ പഞ്ചായത്തിലെ വൈശ്യൻ കോളനിയിൽ 109 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. വെങ്ങപ്പള്ളി പഞ്ചായത്തിലെ ചാമുണ്ടൻ കോളനിയിലെ 42 പേരെയും, വെള്ളരിമല പുഞ്ചിരിവട്ടം കോളനിയിലെ 19 പേരെയും വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിൽ തിട്ടറ കോളനിയിലെ 30 പേരെയും മാറ്റിപ്പാർപ്പിച്ചു.

ബാണാസുര സാഗർ ഡാം:
കൺട്രോൾ റൂം തുറന്നു

കൽപ്പറ്റ: ബാണാസുര സാഗർ ഡാമുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഡാം ജലനിരപ്പ്, മഴ / ഷട്ടർ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങൾ കൺട്രോൾ റൂമിൽ നിന്നും ലഭിക്കും. കൺട്രോൾ റൂം നമ്പർ : 9496011981, 04936 274474 (ഓഫീസ്).

ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 766.75 മീ. ആണ്. ഗ്രോസ്സ് സ്റ്റോറേജ് 109.60 ദശലക്ഷം കുബിക് മീറ്റർ (ഇതു സംഭരണ ശേഷിയുടെ 52.37% ആണ്). 7.05 മീ. കൂടി ജലനിരപ്പ് ഉയർന്നാൽ അപ്പർ റൂൾ ലവലിൽ എത്തുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.