സുൽത്താൻ ബത്തേരി: കഴിഞ്ഞ നാല് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ ബത്തേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. 197 കുടുംബങ്ങളിലെ 700 പേരെയാണ് വിവിധ ക്യാമ്പുകളിലായി മാറ്റിതാമസിപ്പിച്ചിരിക്കുന്നത്.
ദേശീയപാത 766-ബത്തേരി -മൈസൂർ റോഡിൽ പൊൻകുഴി ഭാഗത്ത് പുഴ കരകവിഞ്ഞ് റോഡിലൂടെ ഒഴുകാൻ തുടങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്കും നാശം സംഭവിച്ചു. മിക്ക പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുകയാണ്.
കാവേരിയുടെ കൈവഴിയായ കബനിയിൽ ലയിക്കുന്ന കല്ലൂർ പുഴ പൊൻകുഴി ഭാഗത്ത് കര കവിഞ്ഞതിനെ തുടർന്നാണ് ദേശീയപാതയിലെ ഗതാഗതം നിലച്ചത്. മുത്തങ്ങ ആർ.ടി.ഒ ചെക്ക് പോസ്റ്റ് കഴിഞ്ഞ് പൊൻകുഴി അമ്പലം വരെയുള്ള രണ്ട് കിലോമീറ്റർ ദൂരമാണ് റോഡ് വെള്ളത്തിലായത്. അമ്പലവും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പുഴയും റോഡും ഈ ഭാഗത്ത് തിരിച്ചറിയാൻ കഴിയാത്ത വിധമാണ്.
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് സാധനങ്ങളുമായി എത്തിയ അൻപതോളം ലോറികളും നിരവധി യാത്രാവാഹനങ്ങളും ഇവിടെ കുടുങ്ങി കിടക്കുകയാണ്. യാത്ര വാഹനങ്ങൾ തിരിച്ച് കർണാടകയിലേക്ക് തന്നെ പോയി.
അന്തർ സംസ്ഥാന പാതയായ ബത്തേരി ഊട്ടി റോഡിൽ നൂൽപ്പുഴയിലും പുഴ കരകവിഞ്ഞ് വെള്ളം റോഡിലൂടെയാണ് കവിഞ്ഞൊഴുകുന്നത്. ഇതുവഴിയുള്ള ഗതാഗതവും ഭാഗികമായിട്ടാണുള്ളത്. പ്രളയജലം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
കോളിയാടിക്ക് സമീപം പുഴംകുനിയിൽ വെള്ളം കയറി വീടിനുള്ളിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ വന്ന രണ്ട് കുടുംബങ്ങളെ ഫയർഫോഴ്സ് റബ്ബർബോട്ട് കൊണ്ടുവന്ന് രക്ഷപ്പെടുത്തി.മണിമുണ്ട പഴയ വീട്ടിൽ മത്തായിയുടെ വീട് തെങ്ങ് വീണ് പൂർണമായും നശിച്ചു.
ബത്തേരി താലൂക്കിൽ ഇന്നലെ മാത്രം പതിനഞ്ച് ക്യാമ്പുകളാണ് തുറന്നത്.50 കുടുംബങ്ങളിൽ നിന്നുള്ള 183 പേരെ മാറ്റി പാർപ്പിച്ച നടവയൽ സെന്റ് തോമസ് എ.എൽ.പി.സ്കൂളിലാണ് ഏറ്റവും കൂടുതൽ പേർ.