സുൽത്താൻ ബത്തേരി: കൊവിഡ് 19 സാഹചര്യത്തിൽ സർവ്വീസുകൾ നടത്താൻ പറ്റാത്തവിധം പ്രതിസന്ധി നേരിടുകയാണ് സ്വകാര്യബസ് മേഖല. ഈ അവസ്ഥയിൽ നഷ്ടം സഹിച്ച് സർവ്വീസുകൾ നടത്താനാവില്ലന്ന് കാണിച്ച് ഉടമകൾ സ്‌റ്റോപ്പേജ് നൽകി. ജില്ലയിൽ സർവ്വീസ് നടത്തികൊണ്ടിരിക്കുന്ന മുന്നൂറോളം സ്വകാര്യ ബസ്സുകളിൽ ഇരുനൂറിലേറെ ബസ്സുകൾക്ക് സ്‌റ്റോപ്പേജ് നൽകിയെന്നാണ് ഉടമകൾ പറയുന്നത്. ലോക്ക് ഡൗണിനുശേഷം എല്ലാ റൂട്ടുകളിലും പരീക്ഷണാർത്ഥം സർവ്വീസുകൾ നടത്തിയെങ്കിലും യാത്രക്കാരില്ലാത്തതിനാൽ വൻസാമ്പത്തിക ബാധ്യതയാണ് ഉടമകൾക്ക് ഉണ്ടായത്. സർവ്വീസ് നടത്തിയ റൂട്ടുകളിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. കൊവിഡ് ഭീതിയിൽ ആളകൾ ഭൂരിപക്ഷവും സ്വന്തം വാഹനവുമായാണ് പുറത്തിറങ്ങുന്നത്. ഇതാണ് പൊതു ഗതാഗതമേഖലയിൽ യാത്രക്കാർ കുറയാൻ കാരണം.
പലപ്പോഴും രണ്ടോ മൂന്നോ യാത്രക്കാർക്കായി പത്തും ഇരുപതും കിലോമീറ്ററുകൾ ഓടേണ്ട അവസ്ഥയിലാണ് ബസ്സുകൾ. എന്നാൽ ഇന്ധന ചെലവിന് കുറവുമില്ല. ഇതോടെയാണ് ഇനിയും നഷ്ടം സഹിച്ച് സർവ്വീസ് നടത്താനാകില്ലെന്ന തീരുമാനത്തിലേക്ക് ഉടമകൾ എത്തിയത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ബസ്സുകളുടെ ടാക്സ് ഡിസംബർ മാസം വരെ ഒഴിവാക്കുകയും, ഇന്ധനത്തിന് സബ് സീഡി നൽകുകയുമാണ് ചെയ്യേണ്ടതെന്നാണ് ഉടമകൾ ആവശ്യപ്പെടുന്നത്.