കോഴിക്കോട്: വിഖ്യാത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ (81) ഇനി നിറം മങ്ങാത്ത ഓർമ്മ.
ഹൃദയാഘാതത്തെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 1. 40നായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ നടന്നു.
തിരുവണ്ണൂരിലെ 'സാനഡു"വിലായിരുന്നു താമസം. ഭാര്യ: തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്, ചാലപ്പുറം അച്ചുതൻ ഗേൾസ് എച്ച്.എസ്. എസ് ). മക്കൾ:ഡോ. ഫിറോസ് രാജൻ ( കാൻസർ സർജൻ, കോവൈ മെഡിക്കൽ സെന്റർ, കോയമ്പത്തൂർ), ഡോ. പോപ്പി രാജൻ (ക്വാലാലമ്പൂർ മെഡിക്കൽ കോളേജ്).കൊല്ലത്ത് ശൂരനാട് പുത്തൻവിളയിൽ ശ്രീധരൻ - പള്ളിക്കുന്നത്ത് ഈശ്വരി ദമ്പതികളുടെ മകനായി 1939-ലായിരുന്നു ജനനം. മാവേലിക്കര രവി വർമ്മ സ്കൂളിൽ നിന്ന് ഫൈൻ ആർട്സ് ഡിപ്ലോമ നേടി. 1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി . 1994 ൽ വിരമിച്ചു.
കേരള രാഷ്ട്രീയ - സാഹിത്യ - സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം കാമറയിൽ അവരുടേതായി ഒപ്പിയെടുത്ത അപൂർവ ചിത്രങ്ങളിലെല്ലാം 'പുനലൂർ മുദ്ര" പതിഞ്ഞിരുന്നു. വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ.പൊറ്റക്കാട്, എം.ടി.വാസുദേവൻ നായർ, ജോസഫ് മുണ്ടശ്ശേരി, തകഴി, സുകുമാർ അഴീക്കോട്, എസ്.എ.ഡാങ്കെ, എ.കെ.ജി, ഇ.എം.എസ്, എം.എൻ.ഗോവിന്ദൻ നായർ, സി.അച്യുതമേനോൻ, പി.കെ.വാസുദേവൻ നായർ തുടങ്ങിയവരുടെയെല്ലാം പുനലൂർ ചിത്രങ്ങൾ, പ്രത്യേകിച്ച് പഴയ കാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ വേറിട്ടുനിൽക്കുന്നു.
കുട്ടിക്കാലത്തേ കടുത്ത ബഷീർ ആരാധകനായ പുനലൂർ രാജൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയ്ക്കെത്തിയതിനു പിറകെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി . ബഷീറിയൻ നർമ്മം പ്രതിഫലിക്കുന്നതുൾപ്പെടെ എണ്ണമറ്റ 'സുൽത്താൻ ചിത്ര"ങ്ങളുണ്ട് പുനലൂർ രാജന്റേതായി.മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിമോട്ടോഗ്രഫിയിൽ നിന്ന് സിനിമാട്ടോഗ്രഫി പഠിച്ചിട്ടുണ്ട് . കെ.പി.എ.സി യിലൂടെ സിനിമാപദ്ധതി തുടങ്ങാൻ സി.പി.ഐ ആലോചിച്ചപ്പോൾ ത്രിവത്സര കോഴ്സിന് മോസ്കോയിലേക്ക് അയയ്ക്കുകയായിരുന്നു. പക്ഷേ, പഠിച്ച് മടങ്ങിയെത്തുമ്പോൾ പാർട്ടി ആ പദ്ധതി ഉപേക്ഷിച്ചിരുന്നു. 'ബഷീർ: ഛായയും ഓർമ്മയും", 'എം.ടി യുടെ കാലം" എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ബാക്കിപത്രങ്ങളുടെ നേർക്കാഴ്ച നിറഞ്ഞ 'മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ"ക്ക് സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് ലഭിച്ചു.
പുനലൂർ രാജന്റെ വിയോഗത്തിൽ
മുഖ്യമന്ത്രി അനുശോചിച്ചു
കോഴിക്കോട്: ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ പിന്തുടർന്ന പ്രതിഭാധനനായ ഫോട്ടോഗ്രാഫറായിരുന്നു പുനലൂർ രാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
ബഷീർ, എസ്.കെ, എം ടി തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങൾ ചിത്രങ്ങളിലൂടെ രാജൻ അനശ്വരമാക്കി. ഇ എം.എസ് ഉൾപ്പെടെയുള്ള സമുന്നത രാഷ്ട്രീയ നേതാക്കളെയും രാജൻ കാമറയുമായി പിന്തുടർന്നിരുന്നു. സാഹിത്യകാരന്മാരുമായി എന്ന പോലെ ഇടതുപക്ഷ നേതാക്കളുമായും അദ്ദേഹം ഉറ്റബന്ധം പുലർത്തി. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ സാദ്ധ്യതകൾ ഇത്രയധികം പ്രയോജനപ്പെടുത്തിയ ഫോട്ടോഗ്രാഫർമാർ അധികമില്ല.
പുനലൂർ രാജന്റെ വേർപാട് സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ.സുരേന്ദ്രൻ
കോഴിക്കോട്: കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിൽ പുനലൂർ രാജന്റെ ചിത്രങ്ങൾക്ക് എന്നും സ്ഥാനമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രീയ - സാഹിത്യ - സാംസ്കാരിക മേഖലകളിലെ പഴയകാല പ്രമുഖരുടെ അത്യപൂർവചിത്രങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട് അദ്ദേഹം.