relief

കോട്ടയം: മഴയ്‌ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയിൽ താഴ്‌ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. മീനച്ചിൽ, മൂവാറ്റുപുഴയാറുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം പടിഞ്ഞാറൻ മേഖലയിൽ ഇപ്പോഴും കെട്ടിനിൽക്കുകയാണ്. ഈ വെള്ളത്തെ വേമ്പനാട്ടുകായൽ സ്വീകരിക്കാത്തതാണ് വെള്ളമിറങ്ങാൻ വൈകുന്നത്.
മൂന്നു ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും 2018ലെ മഹാപ്രളയത്തിന് ഒപ്പമോ അതിലും ഉയരത്തിലോ ആണ് വെള്ളം കയറിയത്. വെള്ളം ഇറങ്ങാൻ വൈകുന്നത് സ്ഥിതി ആശങ്കാജനകമാക്കുന്നു. മീനച്ചിൽ താലൂക്കിലെ പ്രളയദുരിതത്തിന് പരിഹാരമായെങ്കിലും കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിൽ വിവരിക്കാനാവാത്ത വിധമാണ് ജനങ്ങളുടെ ദുരിതം.
ചങ്ങനാശേരി - ആലപ്പുഴ റോഡ് പൂർണമായി വെള്ളത്തിലാണ്. നാഗമ്പടം ക്ഷേത്രം ജംഗ്ഷൻ മുതൽ മംഗളം ജംഗ്ഷൻ വരെയുണ്ടായിരുന്ന വെള്ളം ഇന്നലെ വൈകിട്ടോടെ ഇറങ്ങി. കോട്ടയം, ചങ്ങനാശേരി, വൈക്കം നഗരസഭകൾ, കുറിച്ചി, അയർക്കുന്നം, വിജയപുരം, മണർകാട്, തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പൂക്കര, കല്ലറ, നീണ്ടൂർ, അതിരമ്പുഴ, വെച്ചൂർ, ഉദയനാപുരം, തലയാഴം, തലയോലപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. പ്രത്യേകിച്ച് ഇടറോഡുകൾ വെള്ളത്തിലായതിനാൽ ജനജീവിതം ദുരിതപൂർണമാണ്.

ആലപ്പുഴയിൽ നിന്നെത്തുന്നവർക്ക് ക്യാമ്പുകൾ

ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽനിന്ന് എത്തുന്നവരെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകൾ ചങ്ങനാശേരി മേഖലയിൽ സജ്ജമാണെന്ന് ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു. 2018ലെ പ്രളയ കാലത്ത് ആലപ്പുഴയിൽനിന്ന് എത്തിയ 17007 പേരെയാണ് ചങ്ങനാശേരി താലൂക്കിലെ വിവിധ ക്യാമ്പുകളിൽ താമസിപ്പിച്ചത്. ഈ വർഷവും ക്യാമ്പുകളാക്കുന്നതിന് പരമാവധി കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ആലപ്പുഴ ജില്ലയിൽനിന്നും ബോട്ടുകളിലും ലോറികളിലും നേരിട്ട് എത്തുന്നവർ ചങ്ങനാശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ബന്ധുവീടുകളിലേക്കാണ് പോകുന്നത്. താമസ സൗകര്യം ആവശ്യമുള്ളവരെ ക്യാമ്പുകളിലേക്ക് അയയ്ക്കും.

കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പനി പരിശോധനയ്ക്ക് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ കുറിച്ചി സർക്കാർ എച്ച്.എസ്.എസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എത്തുന്നവർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ ഹെൽപ് ഡസ്‌ക് പ്രവർത്തിക്കും. ബോട്ട് ജെട്ടിയിലും കുറിച്ചി സ്‌കൂളിലും സന്ദർശനം നടത്തി കളക്ടർ ക്രമീകരണങ്ങൾ വിലയിരുത്തി.