പാലാ: അച്ഛനെഴുതിയ അമ്പതോളം ഗാനങ്ങൾ മകളുടെ ആലാപനത്തിൽ സി.ഡിയിൽ സമാഹരിക്കുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത അച്ഛനും മകളും ചേർന്നാണ് ഈ ഗാനോപഹാരം സമർപ്പിക്കുന്നത് . കടനാട് വിജയകുമാറാണ് ഗാനരചയിതാവ്. ഗായിക മകൾ അഥീന വിജയകുമാറും.
രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ മലയാളം അദ്ധ്യാപകൻ കൂടിയായ കടനാട് വിജയകുമാർ മൂന്നു പതിറ്റാണ്ടായി കവിതാ, ഗാന, നാടക രചനകളിൽ സജീവമാണ്. നിരവധി ക്ഷേത്രങ്ങൾക്കു വേണ്ടി ഭക്തിഗാനങ്ങളെഴുതിയിട്ടുണ്ട്. ഭൂരിഭാഗം പാട്ടുകൾക്കും സംഗീതമൊരുക്കിയിട്ടുള്ളതും വിജയകുമാർ തന്നെ. രണ്ടു വർഷം മുമ്പ് 'നക്ഷത്രങ്ങൾ ' എന്ന സിനിമയിലൂടെ ചലച്ചിത്ര ഗാനരചനയിലേക്കും ഇദ്ദേഹം കടന്നു.
പാലാ സെന്റ് തോമസ് കോളജിൽ ഗണിത ശാസ്ത്രം പി.ജി. വിദ്യാർത്ഥിനിയായ മകൾ അഥീന, വർഷങ്ങളോളം സ്‌കൂൾ കലോത്സവങ്ങളിൽ അച്ഛനെഴുതിയ ലളിതഗാനങ്ങൾ പാടിയിട്ടുണ്ട്. ആവർത്തന വിരസത ഒഴിവാക്കാനായി വിജയകുമാർ ഓരോ വർഷവും പുതിയ പാട്ടുകളെഴുതി മകളെ പഠിപ്പിക്കുമായിരുന്നു. കവിതാപാരായണത്തിലും കവിത എഴുത്തിലും എം.ജി. യൂണിവേഴ്‌സിറ്റി തല മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. 2018ൽ ഗണിത ശാസ്ത്രം ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയുമായിരുന്നു .
വിദേശ മലയാളി കൂട്ടായ്മയിലുള്ള ഒരു കലാസംഘമാണ് അച്ഛന്റെയും മകളുടെയും പാട്ടുകൾ സി.ഡി.യിലാക്കുന്നത്. ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിലേക്കായി ഏതാനും ഭക്തി ഗാനങ്ങൾ എഴുതി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ വിജയകുമാർ.