police

കോട്ടയം: നേരത്തെ തയാറാക്കിയ പൊലീസിനുള്ളിലെ ക്രിമിനലുകളുടെ ലിസ്റ്റ് ആഭ്യന്തര മന്ത്രാലയത്തിൽ ഉറങ്ങുമ്പോൾ വീണ്ടും ലിസ്റ്റ് തയാറാക്കാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം. ഓരോ ജില്ലയിലെയും പൊലീസ് അധികാരികൾക്കാണ് ലിസ്റ്റ് തയാറാക്കാൻ രഹസ്യ നിർദ്ദേശം നല്കിയത്. തടി ബിസിനസ്, മണൽ കടത്ത്, ചീട്ടുകളി, ഭീഷണിപ്പെടുത്തി വസ്തു കൈക്കലാക്കൽ തുടങ്ങിയ കേസുകളിൽ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ലിസ്റ്റിൽ ചേർത്തിട്ടുള്ളത്. കോട്ടയത്ത് ഒരു ഡിവൈ.എസ്.പി ഉൾപ്പെടെ 33 ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കെതിരെ അന്വേഷണം നടന്നെങ്കിലും ഒരാൾ ഒഴികെ മറ്റുള്ളവർ സർവീസിൽ തുടരുന്നുണ്ട്.

മണർകാട്ടെ ഒരു ക്ലബിൽ ചില പൊലീസുകാരുടെ ഒത്താശയോടും സഹകരണത്തോടും കൂടി നടന്ന ചീട്ടുകളിയുടെ അന്തർനാടകങ്ങൾ പുറത്തായതോടെയാണ് വീണ്ടും പൊലീസിനുള്ളിലെ ക്രിമിനലുകളെ കണ്ടെത്താൻ ശ്രമം തുടങ്ങിയത്. അടുത്തകാലത്തായി പൊലീസ് ഓഫീസർമാ‌രിൽ ചിലർ രഹസ്യ വിവരങ്ങൾ ചോർത്തി കൊടുക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി റിപ്പോർട്ട് നല്കിയിട്ടുണ്ട്. ചീട്ടുകളി കേന്ദ്രത്തിന് ചില പൊലീസ് ഉദ്യോഗസ്ഥർ ഒളിഞ്ഞും തെളിഞ്ഞും സഹകരണം നൽകിയിരുന്നുവെന്ന ആക്ഷേപവുമുണ്ട്.

ക്ലബ് നടത്തിപ്പുകാരനുമായി ചില പൊലീസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് ബന്ധം ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് നല്കുകയും ചെയ്തു. ക്ലബ് നടത്തിപ്പുകാരനും ഒരു പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടായ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ക്ളബിൽ നടത്തിയ റെയ്‌ഡിൽ 18 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. 15 പേരെ അറസ്റ്റ് ചെയ്തു. ചീട്ടുകളിക്കാൻ പണം തീർന്നാൽ കഴുത്തിലെ മാലയോ വാഹനമോ പണയപ്പെടുത്തി പണം നല്കാനുള്ള സംവിധാനങ്ങളും പല ചീട്ടുകളി ക്ളബുകളിലുണ്ടാവും.

മണർകാട്ടെ ക്ലബിലാവട്ടെ പൊലീസ് റെയ്ഡ‌ിനെത്തുമ്പോൾ കൊലക്കേസ് പ്രതികൾ ഉൾപ്പെടെ കുപ്രസിദ്ധ ഗുണ്ടകൾ കാവൽ ഉണ്ടായിരുന്നുവത്രേ. ഡിവൈ.എസ്.പി മാർ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയ ചരിത്രം ഉള്ളവരാണ് ഇവരിൽ പല ഗുണ്ടകൾക്കും. പൊലീസിലെ ചില ഉദ്യോഗസ്ഥർ ഗുണ്ടകൾക്ക് സഹായം ചെയ്തുകൊടുത്തിട്ടുള്ള കേസുകളും അനവധിയാണ്. അതിനാൽ ഗുണ്ടകൾക്ക് സഹായം നല്കുന്ന ഓഫീസർമാരെ ഡിപ്പാർട്ടുമെന്റിൽ തുടരാൻ അനുവദിക്കുന്നത് സർക്കാരിന്റെ സൽപേരിന് കളങ്കം ഉണ്ടാക്കുമെന്നതുകൊണ്ടാണ് അത്തരക്കാരുടെ ലിസ്റ്റ് തയാറാക്കുന്നത്.