marayoor

മറയൂർ: പാളപ്പെട്ടി ആദിവാസി കോളനിയിൽ വെടിയേറ്റ് മരിച്ച ചന്ദ്രികയ്ക്കൊപ്പം സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന സ്ത്രീകൾക്ക് വധഭീഷണി. പൊലീസിനോടും മാദ്ധ്യമങ്ങളോടും സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയതിനാണിത്. ഇത് പറഞ്ഞ് സ്ത്രീകൾ വനംവകുപ്പ് അധികൃതർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞു. ഇവർക്ക് സംരക്ഷണം നൽകാമെന്ന് വനംവകുപ്പ് അറിയിച്ചു. പാളപ്പെട്ടികുടിയിലെ മണികണ്ഠൻ ജൂലായ് 29 ന് ചന്ദന മോഷണക്കേസുമായി ബന്ധപ്പെട്ട് കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ അറസ്റ്റിലായിരുന്നു. മണികണ്ഠൻ പിടിയിലാകാൻ കാരണം വനംവകുപ്പിലെ വാച്ചർമാരായ അശോകൻ, പൊന്നുസ്വാമി, പഴനി സ്വാമി എന്നിവരാണെന്ന ധാരണയിൽ പ്രതികാരം ചെയ്യുന്നതിനായി ജാമ്യത്തിലിറങ്ങിയ ശേഷം ഇവരെ അന്വേഷിച്ചെത്തിയപ്പോഴാണ് കാവൽപ്പുരക്ക് സമീപത്ത് വച്ച് ചന്ദ്രികയെ കോലപ്പെടുത്തിയത്. കൊല്ലപ്പെട്ട ചന്ദ്രികയുടെ സഹോദരീ പുത്രനായ കാളിയപ്പനാണ് കൊലപാതകത്തിന് പിടിയിലായത്. പാളപ്പെട്ടികുടിയിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ റാഗികൃഷി ചെയ്യുന്ന ഭാഗത്ത് രാത്രി കാവലിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് മണികണ്ഠൻ , കാളിയപ്പൻ, കൗമാരക്കാരനായ മറ്റൊരു പ്രതി എന്നിവർ എത്തിയത്. ചന്ദ്രികയെ കൂടാതെ, രഞ്ജിത, അൻജിത, മുരുകമ്മ എന്നീ സ്ത്രീകളും ഒപ്പം ഉണ്ടായിരുന്നു കുറച്ചകലെ നിന്ന കുട്ടൻ, മാരിയപ്പൻ എന്നിവരാണ് വെടിവച്ച കാളിയപ്പനെ പിടിച്ചുകെട്ടി പൊലീസിന് കൈമാറിയത്. നേരിൽ കണ്ട സംഭവം പൊലീസിനോടും മാദ്ധ്യമങ്ങളോടും ഇവർ വെളിപ്പെടുത്തിയിരുന്നു . പ്രതികളെ പൊലീസ് പിടികൂടി റിമാന്റ് ചെയ്തു. കാളിയപ്പൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ ഒപ്പമുണ്ടായിരുന്നരെ കൊലപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്നും ചിന്നാർ വന്യജീവി സങ്കേതത്തിലെ സോഷ്യൽ വർക്ക് വിഭാഗം വനം വകുപ്പ് അധികൃതരെ അറിയിച്ചു.