കോട്ടയം : ഓണമെത്തിയിട്ടും ഇക്കുറി മാവേലി വേഷക്കാരുടെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ !
ഓണക്കാലത്ത് മലയാളികളെ കാണാൻ പാതാളത്തിൽ നിന്ന് വരാറുള്ള മാവേലിയെ കൊവിഡ് പാതാളത്തിൽ നിന്ന് പുറത്തു കടത്താത്ത അവസ്ഥപോലായി കാര്യങ്ങൾ. പ്രമുഖ വ്യാപാര സ്ഥാപനങ്ങളെല്ലാം ഓണക്കച്ചവടം കൊഴുപ്പിക്കാൻ മാവേലിവേഷക്കാരെ ഇറക്കുമായിരുന്നു. കൊവിഡിൽ സാമൂഹ്യഅകലം പാലിക്കേണ്ടതിനാൽ ആൾക്കൂട്ടമില്ല.
രാത്രി ഏഴുവരെയേ കടകൾ പ്രവർത്തിപ്പിക്കാനാവൂ. ദിവസം മാവേലി വേഷം കെട്ടുന്ന ആൾക്ക് 1000 മുതൽ 2000രൂപ വരെ കടകളിലെ വരുമാനമനുസരിച്ച് നൽകിയിരുന്നു.കൊവിഡിൽ കച്ചവടം കുറഞ്ഞതിനൊപ്പം പ്രമുഖ ടെക്സ്റ്റൈയിൽസും മറ്റു കടകളും വരെ ജീവനക്കാരുടെ എണ്ണം കുറച്ചു. ഇത് മാവേലി വേഷക്കാരെയും ബാധിച്ചു. ഓണാശംസ നേരാൻ കടകൾക്കു മുന്നിൽ മാവേലിയെ നിറുത്തിയാലും കച്ചവടം വർദ്ധിക്കാത്ത സാഹചര്യത്തിൽ എല്ലാ കടഉടമകളും ഈ വർഷം മാവേലിയെ ഒഴിവാക്കുകയായിരുന്നു. പുരാണത്തിൽ മാവേലി സുന്ദരനാണെങ്കിലും കേരളത്തിൽ മാവേലി വേഷം കെട്ടാൻ ആദ്യം വേണ്ടത് വലിയ ശരീരവും കുടവയറുമാണ്. കപ്പടാ മീശയും വേണം. ഇല്ലെങ്കിൽ വരച്ചുവയ്ക്കണം. മാവേലി വേഷം വാടകയ്ക്ക് ആണ് എടുക്കുന്നത്. മേക്കപ്പ് ചെയ്ത് ആടയാഭരണങ്ങൾ അണിഞ്ഞിറങ്ങുന്നതിന് വാടക ഇനത്തിൽ 1000 രൂപയോളമാകും.
ഒരു ദിവസം മുഴുവൻ കടകൾക്ക് മുന്നിൽ ഇരുന്ന് 2000 കിട്ടിയാലും മുതലാകില്ല. മേക്കപ്പണിഞ്ഞതിനാൽ ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടാണ്. വർഷങ്ങളായി വേഷം കെട്ടുന്നതിനാൽ താത്പര്യമായിരുന്നു. ഓണമടുത്തിട്ടും ഈ വർഷം ഒരു കടക്കാർ പോലും വിളിച്ചില്ല.
തങ്കപ്പൻ,മാവേലി വേഷം കെട്ടുന്നയാൾ