അടിമാലി: നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാങ്കുളം മുനി പാറയിൽ നടത്തിയ റെയ്ഡിൽ കാട്ടിറച്ചിയുമായി രണ്ടു പേരെ പിടികൂടി.. മാങ്കുളം മുനിപാറയിൽ താമസിക്കുന്ന എടാട്ട് കുന്നേൽ പ്രസന്നൻ കുട്ടപ്പൻ നായർ ( 62 ), പ്രണവ് പ്രസന്നൻ (30) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രസന്നൻ ചാരായം വാറ്റി വിൽപ്പന നടത്തുന്നുണ്ടെന്ന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് വീട്ടിൽ പരിശോധന നടത്തിയപ്പോൾ കിടപ്പുമുറിയിലെ അലമാരയിൽ തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ ഒരു കിലോ ഉണക്ക കാട്ടിറച്ചി എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയും തുടർന്ന് മാങ്കുളം ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ച് കേസെടുക്കുകയും ചെയ്തു.. അടിമാലി ഭാഗത്ത് താമസിക്കുന്ന സുഹൃത്ത് നൽകിയ കാട്ടുപോത്തിറച്ചിയാണെന്നാണ് പ്രതികൾ സമ്മതിച്ചത്.. കാട്ടിറച്ചി വ്യാപാരം നടത്തുന്നവരെക്കുറിച്ച് സൂചനകൾ ലഭിച്ചതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഉദയ സൂര്യൻ, പ്രിവന്റീവ് ഓഫീസർ കെ എച്ച് രാജീവ്, കെ വി സുകു, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, മാനുവൽ എൻ ജെ ,സച്ചു ശശി, ശരത് എസ് പി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.