swapna-sandeep

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റംസ് എ.സി.ജെ.എമ്മിന്റെ വീട്ടിൽ ഹാജരാക്കി. ഇരുവരെയും മൂന്നാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഈ മാസം 21 വരെ വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ട് നൽകിയ മൊഴി കേസിൽ വഴിത്തിരിവാകുമെന്നാണ് സൂചന. സ്വപ്‌ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയിരിക്കുന്നത്.

സ്വപ്‌നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണവും പണവും എൻ.ഐ.എ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറിൽ നിന്ന് എൻ.ഐ.എ കണ്ടെത്തിയത്.

സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എൻ.ഐ.എ നീക്കം. തുടർച്ചയായി രണ്ട് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാൻ എൻ.ഐ.എ തയ്യാറായിട്ടില്ല. അടുത്ത മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കുമെന്നാണ് സൂചന.

കേസ് അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്ന വിവരം. കസ്റ്റഡിയിലുള്ള ടി.കെ റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണെന്നാണ് എൻ.ഐ.എ വിശദമാക്കുന്നത്. വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണ് എൻ.ഐ.എ കോടതിയെ അറിയിച്ചിരിക്കുന്നത്.