mathayi

പത്തനംതിട്ട: വനംവകുപ്പിന്റെ കസ്റ്റഡിയിൽ പത്തനംത്തിട്ടയിൽ മരിച്ച മത്തായിയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വാർത്താസമ്മേളനം നടത്തി. മൃതപ്രായനായ മത്തായിയെ വനംവകുപ്പ് കിണറ്റിൽ തള്ളിയതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുടുംബം വ്യക്തമാക്കി.

നിയമപരമായ നീതി ലഭിക്കാതെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. മൃതദേഹം സംസ്‌കരിച്ചശേഷം വീണ്ടും പുറത്തെടുത്തുള്ളൊരു അന്വേഷണത്തിന് കുടുംബം തയ്യാറല്ല. അതുകൊണ്ടാണ് നീതി ലഭിക്കാതെ അടക്കം ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

വെള്ളിയാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടും ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ മത്തായി മുങ്ങി മരിച്ചതാണെന്ന പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബന്ധുക്കൾക്ക് നൽകാതിരുന്ന ഈ റിപ്പോർട്ട് എങ്ങനെ പുറത്തുവന്നുവെന്നാണ് കുടുംബാഗങ്ങൾ ചോദിക്കുന്നത്.

ഇത് കുറ്റക്കാരെ രക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം കുറ്റക്കാരെ രക്ഷപ്പെടുത്താൻ മാത്രമാണ്. ഇതിനായി പുതിയ കഥകൾ ബന്ധപ്പെട്ടവർ ഉണ്ടാക്കി പുറത്തുവിടുകയാണ്. മത്തായി മരിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് കാണിച്ച് ആരോപണവിധേയരായ ഉദ്യോഗസ്ഥർ കോടതിയില്‍ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതെങ്ങനെ സാധിച്ചുവെന്ന് കുടുംബം ചോദിക്കുന്നു.

പോസ്റ്റ്മോർട്ടം നടത്തുന്നതിനുമുമ്പുതന്നെ മരണം ആത്മഹത്യയെന്ന് തീരുമാനിച്ചെന്നാണിത് വ്യക്തമാക്കുന്നതെന്നും കുടുംബാംഗങ്ങൾ പറയുന്നു. വെള്ളംകുടിച്ച് മരിച്ചു എന്നാണ് പറയുന്നത്. വെള്ളത്തിൽ വീണാൽ വായിലും മൂക്കിലും വെള്ളം കേറും. എന്നാൽ വെള്ളത്തിൽ എടുത്ത് ഇട്ടാലും അത് ഉണ്ടാകും. ഫോറസ്റ്റുകാർ കസ്റ്റഡിയിൽ എടുത്ത ഒരു വ്യക്തി എങ്ങനെ കിണറ്റിൽ പോകും. അവർക്കാണ് അതിൽ ഉത്തരവാദിത്വമെന്നും മത്തായിയുടെ സഹോദരൻ പറഞ്ഞു.