
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. കിടപ്പ് രോഗിയായ രാജേഷിന് ഈ മാസം 20 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 നാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.
പാലക്കാട് ജില്ലയിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശിയായ സിന്ധുവിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 34 വയസായിരുന്നു. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സിന്ധു ഇന്ന് പുലർച്ചെയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പെരുവള്ളൂർ സ്വദേശി കോയാമു (82), ഓങ്ങല്ലൂർ സ്വദേശി കോരൻ (80), എസ്.ഐ അജിതൻ, ആലുങ്കൽ ദേവസ്യ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂരിലെ ഒരു ചടങ്ങിനെത്തിയ കോരന് കാറ്ററിംഗ് ജീവനക്കാരനിൽ നിന്നാണ് രോഗപ്പകർച്ചയുണ്ടായത്. മരിച്ച കോയാമുവിന്റെ ഭാര്യയും മക്കളും അടക്കം പത്ത് പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇടുക്കിയിൽ മരിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ അജിതനും എറണാകുളത്ത് ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.